TMJ
searchnav-menu
post-thumbnail

TMJ Daily

ടിക് ടോക്കിനെ വാങ്ങാന്‍ സഹായിച്ചാല്‍ തീരുവ കുറയ്ക്കാം; ചൈനയോട് ട്രംപ്

27 Mar 2025   |   1 min Read
TMJ News Desk

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക്കിനെ വാങ്ങാനുള്ള കരാറിലെത്താന്‍ സഹായിച്ചാല്‍ ചൈനയുടെമേലുള്ള തീരുവ താന്‍ കുറച്ചേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

മുന്‍ ജോ ബൈഡന്‍ ഭരണകൂടം ദേശ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ടിക് ടോക്കിനെ യുഎസില്‍ നിരോധിച്ചിരുന്നു. ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ ഈ നിരോധനത്തില്‍ 90 ദിവസത്തേക്ക് ഇളവ് നല്‍കിയിരുന്നു. ടിക് ടോക്കിനെ യുഎസ് കമ്പനികളെ കൊണ്ട് ഏറ്റെടുപ്പിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.

ടിക് ടോക്കിന്റെ കാര്യത്തില്‍ ചൈന ഒരു പങ്കുവഹിക്കാന്‍ പോകുന്നുവെന്ന് ട്രംപ് പറഞ്ഞു. ഏപ്രില്‍ അഞ്ചിന് മുമ്പ് വില്‍പന കരാറിന്റെ കരട് രൂപമെങ്കിലും ആകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബില്ല്യണ്‍ കണക്കിന് മൂല്യമുള്ള ടിക് ടിക്കോക്കിന്റെ ബിസിനസ് വില്‍ക്കുന്നതിന് ബീജിങ്ങിന്റെ കൂടെ സമ്മതം ആവശ്യമാണ്. ചൈനയ്ക്കുമേല്‍ ചുമത്തിയ താരീഫ് ഉപയോഗിച്ച് ടിക് ടോക്ക് വില്‍പന ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാന്‍ ട്രംപ് നേരത്തേയും ശ്രമിച്ചിരുന്നു.

ടിക് ടോക്ക് വില്‍പന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ചൈനയ്ക്കുമേല്‍ കൂടുതല്‍ തീരുവകള്‍ ചുമത്തുമെന്ന് ജനുവരി 20ന് അധികാരമേറ്റപ്പോള്‍ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

അമേരിക്കയിലെ ജനപ്രിയ ആപ്പാണ് ടിക് ടോക്ക്. 170 മില്ല്യണ്‍ അമേരിക്കക്കാര്‍ ഇത് ഉപയോഗിക്കുന്നുണ്ട്.

ടിക് ടോക്കിനെ നിരോധിക്കണമെന്ന് ട്രംപ് ആദ്യം പ്രസിഡന്റായപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് ഈ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ടും 15 മില്ല്യണ്‍ ഫോളോവേഴ്‌സും ഉണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബില്ല്യണ്‍ കണക്കിന് വ്യൂവ്‌സും ലഭിച്ചു.

ചൈനയുടെ മേല്‍ ആദ്യം 10 ശതമാനം തീരുവ ചുമത്തിയ ട്രംപ് ഇപ്പോള്‍ അത് 20 ശതമാനം ആയി ഉയര്‍ത്തിയിട്ടുണ്ട്.




 

#Daily
Leave a comment