
യുദ്ധം രൂക്ഷമാക്കരുതെന്ന് പുടിനോട് ട്രംപ്
റഷ്യൻ- യുക്രൈൻ യുദ്ധം രൂക്ഷമാക്കരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനോട് ആവശ്യപ്പെട്ട് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച്ച ഇരുനേതാക്കളും തമ്മിൽ ഫോണിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ താൻ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപ് പറഞ്ഞിരുന്നു. യുക്രൈൻ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തന്റെ പ്രസിഡന്റ് ഭരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്നും യുദ്ധം കൂടുതൽ വഷളാവാതിരിക്കാനുള്ള പ്രചോദനം അദ്ദേഹത്തിന് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ട്രംപിന്റേത് ചരിത്രപരമായ വിജയമാണ്. ലോകവേദിയിൽ അമേരിക്ക അതിന്റെ പ്രശസ്തിലേക്ക് മടങ്ങിയെത്തും. അദ്ദേഹം ആഗോള സമാധാനത്തെയും സ്ഥിരതയെയും പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് നേതാക്കൾ പ്രസിഡന്റുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്ന് ട്രംപ് വക്താവായ സ്റ്റീവൻ ച്യൂങ് പറഞ്ഞു. യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു.
സമാധാനപരമായ അധികാരകൈമാറ്റമാണ് ബൈഡന്റെ ലക്ഷ്യമെന്ന് ദേശീയസുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവൻ പറയുന്നു. യൂറോപ്പിലെയും ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും സ്ഥിതിഗതികളെക്കുറിച്ച് ബൈഡൻ ട്രംപുമായി ചർച്ചകൾ നടത്തും.
റഷ്യ യുദ്ധം തുടങ്ങിയതോടെ യു എസ്,യുക്രൈന് സൈനിക സാമ്പത്തിക സഹായം നൽകിയതിനെ ട്രംപ് ആവർത്തിച്ച് വിമർശിച്ചിരുന്നു. ജൂണിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനകൾ പുടിൻ മുന്നോട്ട് വച്ചിരുന്നു. യുക്രൈൻ അതിന്റെ നാറ്റോയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പിൻവലിക്കുകയും റഷ്യയുടെ ചില പ്രദേശങ്ങളിൽ നിന്നുള്ള സൈനികരെ പിൻവലിക്കുകയും ചെയ്യണമെന്നതുമാണ് അവ. ഇത് കീഴടങ്ങലിന് തുല്യമാണെന്ന് പറഞ്ഞു കൊണ്ട് യുക്രൈൻ നിരസിക്കുകയും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ സൈനികപിന്തുണ ആവശ്യപ്പെടുകയും ചെയ്തു.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായും ട്രംപ് ഞായറാഴ്ച സംസാരിച്ചിരുന്നു. ഇരു സർക്കാരുകളും തമ്മിൽ ദശാബ്ദങ്ങളായുള്ള സഹകരണം തുടരാനുള്ള സന്നദ്ധത ചാൻസലർ ഊന്നിപറഞ്ഞിരുന്നു. യൂറോപ്പ് സമാധാനത്തിലേക്ക് തിരിച്ചുവരാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഒലാഫ് പറഞ്ഞു.