
പനാമ കനാലിന്റെ നിയന്ത്രണം തിരിച്ചെടുക്കുമെന്ന് ട്രംപിന്റെ ഭീഷണി
പനാമ കനാലിലൂടെ കടന്നുപോകുന്നതിന് യുഎസ് കപ്പലുകളില്‍ നിന്നും അന്യായമായ ഫീസ് ഈടാക്കുന്നുവെന്നതിനാല്‍ കനാലിന്റെ നിയന്ത്രണം തിരിച്ചെടുക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കനാലുമായി ബന്ധപ്പെട്ടുള്ള പ്രദേശങ്ങളില്‍ ചൈനയുടെ സ്വാധീനം വളരുന്നത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ട്രംപ് പറയുന്നു. കാരണം, അറ്റ്ലാന്റിക് പസഫിക് കനാലുകള്‍ക്ക് ഇടയില്‍ ചരക്കുഗതാഗതത്തിനായി യുഎസ് ബിസിനസുകള്‍ ആശ്രയിക്കുന്നത് പനാമ കനാലിനെയാണ്.
'നമ്മുടെ നാവിക സേനയേയും വാണിജ്യത്തേയും വളരെ അന്യായമായും അനീതിയോടും കൂടിയ രീതിയില്‍ കൈകാര്യം ചെയ്യുന്നു. പനാമ ചുമത്തുന്ന ഫീസുകള്‍ വിഡ്ഢിത്തമാണ്,' ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലെ പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.'നമ്മുടെ രാജ്യത്തെ സാമ്പത്തികമായി ചതിക്കുന്നത് ഉടനടി അവസാനിപ്പിക്കും,' അദ്ദേഹം പറഞ്ഞു.
1914-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആണ് പനാമ കനാല്‍ നിര്‍മ്മിച്ചത്. ഡെമോക്രാറ്റിക് പ്രസിഡന്റായ ജിമ്മി കാര്‍ട്ടര്‍ 1977-ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം മധ്യ അമേരിക്കന്‍ രാജ്യത്തിന് കൈമാറി. 1999-ല്‍ പനാമ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു.
പനാമയ്ക്ക് കൈമാറാനാണ് നല്‍കിയതെന്നും അല്ലാതെ ചൈനയ്‌ക്കോ മറ്റാര്‍ക്കെങ്കിലുമോ അല്ലെന്ന് ട്രംപ് പറഞ്ഞു. തെറ്റായ കരങ്ങളില്‍ അത് എത്തുന്നത് അനുവദിക്കാന്‍ പാടില്ല.
കനാലിന്റെ സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ പനാമയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ പനാമ കനാലിനെ പൂര്‍ണമായും നമുക്ക് തിരിച്ച് നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ട്രംപ് പറഞ്ഞു.
പനാമയിലെ അധികൃതര്‍ ട്രംപിന്റെ പോസ്റ്റിനോട് പ്രതികരിച്ചിട്ടില്ല.
ആഗോള കപ്പല്‍ ഗതാഗതത്തിലെ കൂടുതൽ ശതമാനവും കടന്നു പോകുന്നത് പനാമ കനാലിലൂടെയാണ്. ദക്ഷിണ അമേരിക്കയുടെ തെക്കന്‍ അറ്റത്തെ ചുറ്റിയുള്ള ദീര്‍ഘവും കഠിനവുമായ യാത്ര പാത ഒഴിവാക്കി ഏഷ്യയ്ക്കും യുഎസിന്റെ കിഴക്കന്‍ തീരത്തിനും ഇടയില്‍ കപ്പലുകള്‍ക്ക് യാത്ര ചെയ്യാന്‍ പനാമ കനാല്‍ വഴിയൊരുക്കുന്നു.
യുഎസ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഈ പാതയിലെ പ്രധാന യാത്രക്കാര്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 5 ബില്ല്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് വരുമാനം ലഭിച്ചുവെന്ന് പനാമ കനാല്‍ അതോറിറ്റി ഒക്ടോബറില്‍ വെളിപ്പെടുത്തിയിരുന്നു.