
സെലന്‍സ്‌കിയുമായുള്ള വത്തിക്കാന്‍ കൂടിക്കാഴ്ച്ചയ്ക്കുശേഷം പുടിനെതിരെ തിരിഞ്ഞ് ട്രംപ്
പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി റോമില്‍ എത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്കുശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടുള്ള ട്രംപിന്റെ നിലപാടില്‍ മാറ്റം. യുദ്ധം അവസാനിപ്പിക്കാനുള്ള പുടിനുള്ള താല്‍പര്യത്തെ ട്രംപ് ചോദ്യം ചെയ്തു.
പുടിന്‍ യഥാര്‍ത്ഥത്തില്‍ സമാധാനത്തോട് താല്‍പര്യമില്ലാതെ വൈകിക്കുകയാണെന്ന് ട്രംപ് റോമില്‍ നിന്നും യാത്രതിരിച്ചതിനുശേഷം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ജനങ്ങള്‍ പാര്‍ക്കുന്ന മേഖലയിലേക്ക് മിസൈലുകള്‍ അയക്കേണ്ട കാരണം പുടിന് ഇല്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പോപ്പിന്റെ സംസ്‌കാര ശുശ്രൂഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ച് ട്രംപും സെലന്‍സ്‌കിയും തമ്മില്‍ സംസാരിച്ചത്. സെലന്‍സ്‌കിയുമായുള്ള 15 മിനിട്ട് നേരത്തെ കൂടിക്കാഴ്ച്ച വളരെ ഫലപ്രദമായിരുന്നുവെന്ന് വൈറ്റ് ഹൗസ് വിവരിച്ചു. ഈ കൂടിക്കാഴ്ച്ച ചരിത്രപരമാകാനുള്ള സാധ്യതയുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് പ്രതികരിച്ചു.
ഫെബ്രുവരിയില്‍ ഓവല്‍ ഓഫീസില്‍ വച്ച് വാക്‌പോര് ഉണ്ടായശേഷം ആദ്യമായിട്ടാണ് ഇരുവരും തമ്മില്‍ മുഖാമുഖം എത്തിയത്.
യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധം നിര്‍ത്താന്‍ പുടിന് താല്‍പര്യമില്ലെന്ന് തന്നെ ചിന്തിപ്പിക്കുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇതിനെ വ്യത്യസ്തമായ രീതിയില്‍, ബാങ്കിങ് അല്ലെങ്കില്‍ ദ്വിതീയ ഉപരോധങ്ങള്‍, കൈകാര്യം ചെയ്യണമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌ക്കോഫും റഷ്യന്‍ പ്രസിഡന്റും തമ്മില്‍ വെള്ളിയാഴ്ച്ച മൂന്ന് മണിക്കൂര്‍ നേരം ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് റഷ്യയും യുക്രെയ്‌നും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിനോട് വളരെ അടുത്താണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.