
ജെഫ്രി എപ്സ്റ്റീൻ കേസിൽ ജൂറി സാക്ഷ്യം പുറത്തുവിടാൻ ആവശ്യപ്പെടും: ട്രംപ്
ജെഫ്രി എപ്സ്റ്റീൻ കുറ്റവാളിയെന്ന് കണ്ടെത്തിയ കേസിൽ, ഗ്രാൻഡ് ജൂറി സാക്ഷ്യം പുറത്തുവിടാൻ അനുവദിക്കണമെന്ന് ട്രംപ് ഭരണകൂടം കോടതിയോട് ആവശ്യപ്പെടും. എപ്സ്റ്റീന്റെ കേസിനെക്കുറിച്ച് ദീർഘകാലമായി നിലനിൽക്കുന്ന പല ഊഹാപോഹങ്ങളെയും ശരിവയ്ക്കാൻ മതിയായ തെളിവുകളൊന്നും ഇല്ലെന്ന വാദത്തിനെതിരെ ട്രംപിൻ്റെ അനുയായികൾ പ്രതികരിച്ചതിനെ തുടർന്നാണിത്.
"ജെഫ്രി എപ്സ്റ്റീൻ കേസിന് ലഭിച്ച അമിതപ്രചാരണം കാരണം, ബന്ധപ്പെട്ട എല്ലാ ഗ്രാൻഡ് ജൂറി സാക്ഷ്യങ്ങളും, കോടതി അനുമതിക്ക് വിധേയമായി, പുറത്തുവിടാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ, അറ്റോർണി ജനറൽ പാം ബോണ്ടിയോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റുകൾ നയിക്കുന്ന ഈ തട്ടിപ്പ് ഇപ്പോൾ തന്നെ അവസാനിക്കണം!" ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചു.
ട്രംപിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ, വെള്ളിയാഴ്ച തന്നെ ജൂറി രേഖകൾ അൺസീൽ ചെയ്യാൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് കോടതിയെ സമീപിക്കാൻ തയ്യാറാണെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു.
2006ൽ, ജെഫ്രി എപ്സ്റ്റീൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണങ്ങളിൽ അറസ്റ്റിലായിരുന്നു.
എന്നാൽ ഈ കേസിൽ തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ട്രംപിൻ്റെ ചില അനുയായികൾ വീണ്ടും പ്രശ്നങ്ങൾ ഉന്നയിച്ച് തുടങ്ങി. എപ്സ്റ്റീനെക്കുറിച്ചുള്ള വിവാദങ്ങൾക്കും, അദ്ദേഹത്തിൻ്റെ ജയിലിൽ വച്ചുണ്ടായ മരണത്തിന് പിന്നിലുള്ള സത്യാവസ്ഥയും വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. 2019ൽ സെക്സ് ട്രാഫികിങ് കേസിൽ വീണ്ടും അറസ്റ്റിലായ എപ്സ്റ്റീൻ ജയിലിൽ വച്ചാണ് മരിച്ചത്.


