
താരിഫ് ഇരട്ടിയാക്കുമെന്ന് ട്രംപ്; വിലക്കയറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി വിദഗ്ധർ
ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് മേലുള്ള നികുതി ഇരട്ടിയായി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ട്രംപ്. അമേരിക്കൻ നിർമ്മിത വസ്തുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനാണിത് എന്ന് ട്രംപ് അവകാശപ്പെട്ടു.
യുഎസ് സഖ്യകക്ഷികളെ ഇത് രോഷാകുലരാക്കിയിട്ടുണ്ട്. ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന വില ഈടാക്കാനുള്ള സാഹചര്യമാണിത് ഉണ്ടാക്കുക്കയെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
തന്നെ സംബന്ധിച്ച് താരിഫ് എന്നുള്ളതാണ് നിഘണ്ടുവിലെ ഏറ്റവും മനോഹരമായ വാക്കെന്നും, തനിക്ക് ഏറ്റവും പ്രിയപ്പെട്ട വാക്ക് അതാണെന്നും ട്രംപ് മാധ്യമങ്ങളോട് ഒരിക്കൽ പറഞ്ഞിരുന്നു. താരിഫിന്റെ പ്രത്യാഘാതങ്ങൾ പലപ്പോഴും ട്രംപിന് മുമ്പിൽ ആശങ്കയുയർത്തിയിരുന്നു, ഇവ എങ്ങനെ പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നു എന്നത് പോലുള്ള ചോദ്യങ്ങൾക്ക് പലപ്പോഴും മറുപടി നൽകാനും വിസമ്മതിച്ചിരുന്നു.
ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും 10 ശതമാനം ബ്ലാങ്കറ്റ് താരിഫ് ( blanket tariff) ഏർപ്പെടുത്താനും, ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 60 ശതമാനം നികുതി ഏർപ്പെടുത്താനുമുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്.
ജീർണ്ണാവസ്ഥതയിലുള്ള യുഎസിലെ സ്റ്റീൽ ഫാക്ടറികൾ പ്രവർത്തനനിരതമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ട്രംപ് പറയുന്നു. യുഎസിലെ നിർമ്മാണ കമ്പനികളിൽ നിന്ന് ഈടാക്കുന്ന നികുതിയിൽ ഇളവ് വരുത്താനും, ഉയർന്ന താരിഫുകൾ കൊണ്ട് ഈ കമ്പനികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും യുഎസ് നടത്തുന്നു.
ചിക്കോഗോയിൽ തൊഴിലവസരങ്ങൾ കുറഞ്ഞതായും കുറ്റകൃത്യങ്ങൾ കൂടിയതായും ചിക്കാഗോയിൽ നടത്തിയ പ്രഭാഷണത്തിൽ ട്രംപ് ആരോപിച്ചിരുന്നു. താരിഫ് വർദ്ധിപ്പിക്കുന്നത് യുഎസിലെ വാഹന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ നിർമ്മാണ പ്ലാന്റുകൾ ആരംഭിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു.


