TMJ
searchnav-menu
post-thumbnail

TMJ Daily

ഇരുമ്പുരുക്ക്, അലുമിനിയം ഇറക്കുമതിയില്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

10 Feb 2025   |   1 min Read
TMJ News Desk

യുഎസിലേക്കുള്ള ഇരുമ്പുരുക്ക്, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്കുമേല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നിലവിലുള്ള ലോഹ തീരുവകള്‍ക്ക് പുറമേയാണിത്.

ന്യൂഓര്‍ലിയന്‍സില്‍ നടക്കുന്ന എന്‍എഫ്എല്‍ വീക്ഷിക്കാന്‍ പോകുമ്പോള്‍ എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായതും ഓരോ രാജ്യവും ഈടാക്കുന്ന തീരുവ നിരക്കിന് തുല്യവുമായ ഈ തീരുവ ചൊവ്വാഴ്ച്ചയോ ബുധനാഴ്ച്ചയോ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും എത്രയും വേഗം നിലവില്‍ വരികയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.

അവര്‍ നമ്മുടെ മേല്‍ ചുമത്തിയാല്‍ നമ്മള്‍ അവര്‍ക്കുമേലും ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.

കാനഡ, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് യുഎസിലേക്ക് ഇരുമ്പുരുക്ക് കയറ്റുമതി ചെയ്യുന്നത്. ഈ രാജ്യങ്ങള്‍ക്ക് പിന്നില്‍ ദക്ഷിണ കൊറിയയും വിയറ്റ്‌നാമും സ്ഥിതി ചെയ്യുന്നു.

യുഎസിലേക്കുള്ള 79 ശതമാനം ഇറക്കുമതിയും ജലവൈദ്യുത സമ്പന്നമായ കാനഡയാണ്.

യുഎസിലെ പ്രധാനപ്പെട്ട വ്യവസായങ്ങളായ പ്രതിരോധം, കപ്പല്‍ നിര്‍മ്മാണം, വാഹന നിര്‍മ്മാണം എന്നിവ കാനഡയില്‍ നിന്നുള്ള ഇരുമ്പുരുക്കും അലുമിനിയവും ഉപയോഗിക്കുന്നു.

യുഎസ് സ്റ്റീലില്‍ നിക്ഷേപിക്കാന്‍ ജപ്പാനിലെ നിപ്പണ്‍ സ്റ്റീലിനെ അനുവദിക്കുമെങ്കിലും ഭൂരിപക്ഷം ഓഹരികള്‍ നിപ്പണ്‍ സ്റ്റീലിന്റെ പക്കലാകാന്‍ അനുവദിക്കുകയില്ലെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് നിപ്പണ്‍ സ്റ്റീല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

ആദ്യ ട്രംപ് ഭരണകൂടത്തിന്റെ കാലത്തില്‍ ഇരുമ്പുരുക്കിനുമേല്‍ 25 ശതമാനവും അലുമിനിയത്തിനുമേല്‍ 10 ശതമാനവും തീരുവ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് കാനഡ, മെക്‌സിക്കോ, ബ്രസീല്‍ പോലുള്ള വ്യാപാര പങ്കാളികള്‍ക്ക് തീരുവ ഇളവ് അനുവദിച്ചിരുന്നു. യുഎസിലേക്ക് ഏറ്റവും കൂടുതല്‍ അലുമിനിയം സ്‌ക്രാപ്പും അലുമിനിയം അലോയിയും കയറ്റുമതി ചെയ്യുന്നത് മെക്‌സിക്കോയാണ്.

പിന്നീട് ജോ ബൈഡന്റെ കാലത്ത് ബ്രിട്ടനുമായും യൂറോപ്യന്‍ യൂണിയനുമായും ജപ്പാനുമായും ചര്‍ച്ചകള്‍ നടത്തി തീരുവ രഹിത കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാറുകളുടെ ഭാവിയെക്കുറിച്ച് ട്രംപ് ഒന്നും വ്യക്തമാക്കിയിട്ടില്ല.




#Daily
Leave a comment