TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപ് ജയിച്ചു; യുക്രെയ്ന്‍ ധാതു കരാറില്‍ ഒപ്പിടും

26 Feb 2025   |   1 min Read
TMJ News Desk

ഷ്യയുമായുള്ള യുദ്ധം തകര്‍ത്ത യുക്രെയ്ന്‍ തങ്ങളുടെ ധാതുവിഭവങ്ങള്‍ പങ്കുവയ്ക്കാമെന്ന് യുഎസുമായി ധാരണയിലെത്തി. യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഈ ആഴ്ച്ച യുഎസില്‍ എത്തി കരാറില്‍ ഒപ്പുവച്ചേക്കും. കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി.

യുഎസും യുക്രെയ്‌നും സംയുക്തമായി ധാതുവിഭവങ്ങള്‍ ഖനനം ചെയ്യാനുള്ള കരാറിലാണ് ഇരുരാജ്യങ്ങളും എത്തിയത്. പ്രതീക്ഷിത വരുമാനത്തില്‍ നിന്നുള്ള 500 ബില്ല്യണ്‍ ഡോളറിനുള്ള അവകാശവാദം ട്രംപ് ഉപേക്ഷിച്ചു.

അതേസമയം, റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ യുഎസ് സുരക്ഷാ വാഗ്ദാനങ്ങള്‍ ഒന്നും യുക്രെയ്‌ന് നല്‍കിയിട്ടില്ല. ഇതായിരുന്നു സെലന്‍സ്‌കിയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. കരാറിന് പകരമായി യുക്രെയ്‌നിന് പോരാട്ടം തുടരാനുള്ള അവകാശം ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, യുഎസ് തുടര്‍ന്നും ആയുധങ്ങളും മറ്റും നല്‍കുമോയെന്ന് സ്ഥിരീകരണമില്ല.

യുഎസിന്റെ പണവും ആയുധങ്ങളും ഇല്ലാതെ ഈ യുദ്ധം വളരെ ഹ്രസ്വകാലം കൊണ്ട് അവസാനിക്കുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. സമാധാന കരാറിനെ തുടര്‍ന്ന് സമാധാനം നിലനിര്‍ത്താനുള്ള സംവിധാനം യുക്രെയ്‌നില്‍ ആവശ്യമുണ്ടെന്നും ട്രംപ് പറഞ്ഞു.

ഈ കരാര്‍ ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി ഓള്‍ഹ സ്‌റ്റെഫാനിഷൈന പറഞ്ഞു. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ഓള്‍ഹ ആണ്.

ലിഥിയം, ടൈറ്റാനിയം പോലുള്ള അപൂര്‍വ ധാതുക്കളുടെ വലിയ ശേഖരം യുക്രെയ്‌നിന് ഉണ്ട്. കൂടാതെ, കല്‍ക്കരി, പ്രകൃതി വാതകവും, എണ്ണ, യുറേനിയം നിക്ഷേപങ്ങളും ഉണ്ട്.

വൈദ്യുത വാഹനങ്ങളിലെ ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഗ്രാഫൈറ്റിന്റെ 19 മില്ല്യണ്‍ ടണ്‍ നിക്ഷേപം രാജ്യത്തുണ്ട്. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും കൂടിയുള്ള ലിഥിയം നിക്ഷേപത്തിന്റെ മൂന്നിലൊന്നും യുക്രെയ്‌നിലാണ്. വൈദ്യുത ബാറ്ററികളിലെ പ്രധാന ഘടകമാണ് ലിഥിയം.

ആയുധങ്ങളും കാറ്റാടിയന്ത്രങ്ങളും വൈദ്യുതോപകരണങ്ങളും മറ്റും നിര്‍മ്മിക്കാന്‍ ആവശ്യമായ റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ ഗണ്യമായ നിക്ഷേപവും യുക്രെയ്‌നില്‍ ഉണ്ട്. ഇവയെല്ലാം 21ാം നൂറ്റാണ്ടില്‍ അത്യാവശ്യമായ പ്രകൃതി വിഭവങ്ങളാണ്.

റഷ്യയുമായുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ലോകത്തിന് ആവശ്യമായ ടൈറ്റാനിയത്തിന്റെ 7 % ഉല്‍പാദിപ്പിച്ചിരുന്നത് യുക്രെയ്‌നാണ്. വൈദ്യുത നിലയങ്ങള്‍ മുതല്‍ വിമാനങ്ങളില്‍ വരെ ടൈറ്റായം ഉപയോഗിക്കുന്നുണ്ട്. 350 ബില്ല്യണ്‍ ഡോളറിന്റെ മൂല്യമുള്ള ധാതുവിഭവങ്ങള്‍ റഷ്യ പിടിച്ചെടുത്തുവെന്ന് യുക്രെയ്ന്‍ സാമ്പത്തികകാര്യ മന്ത്രി യുലിയ സൈ്വരൈഡെന്‍കോ പറഞ്ഞു.

ഈ കരാര്‍ ട്രംപും സെലന്‍സ്‌കിയും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് വഴിതെളിക്കും.



#Daily
Leave a comment