
ഇന്ത്യക്കെതിരെ വീണ്ടും ട്രംപിന്റെ ഭീഷണി
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങളുടെ തീരുവ വർധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ചയാണ് അദ്ദേഹം വീണ്ടും ഭീഷണി മുഴക്കിയത്. അതേസമയം, അദ്ദേഹത്തിന്റെ ആക്രമണത്തെ "ന്യായീകരിക്കാനാവാത്തത്" എന്ന് ഇന്ത്യ വിശേഷിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഇന്ത്യ പ്രതിജ്ഞ എടുത്തിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിള്ളൽ കൂടുതൽ വഷളാക്കി.
"ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പൺ മാർക്കറ്റിൽ വലിയ ലാഭത്തിന് വിൽക്കുകയും ചെയ്യുന്നു. റഷ്യ ഉക്രെയ്നിൽ എത്ര പേരെ കൊലചെയ്താലും അവർക്ക് പ്രശ്‌നമില്ല.” ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് കുറിച്ചു.
“ഇക്കാരണത്താൽ, ഇന്ത്യ അമേരിക്കയ്ക്ക് നൽകുന്ന താരിഫ് ഞാൻ ഗണ്യമായി വർദ്ധിപ്പിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് മറുപടി നൽകി.”ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത് അന്യായവും യുക്തിരഹിതവുമാണ്” വക്താവ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഇറക്കുമതിക്ക് 25% തീരുവ ഈടാക്കുമെന്ന് ജൂലൈയിൽ ട്രംപ് പറഞ്ഞിരുന്നു.


