
നെതന്യാഹുവിന് അറസ്റ്റ് വാറണ്ടുമായി തുർക്കി
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും, സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെ വംശഹത്യ ആരോപിച്ച് തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇസ്താംബുൾ പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ, ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ എന്നിവർ ഉൾപ്പെട്ട 37 പേർക്കെതിരെയാണ് അറസ്റ്റ് വാറണ്ട് , എന്നാൽ പൂർണ്ണമായ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.
ഗാസയിൽ ഇസ്രായേൽ "വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും" നടത്തിയതായി തുർക്കി ഉദ്യോഗസ്ഥർ ആരോപിച്ചു. ഗാസയിൽ തുർക്കി നിർമ്മിച്ചതും മാർച്ചിൽ ഇസ്രായേൽ ബോംബിട്ട് തകർത്തതുമായ "തുർക്കി-പലസ്തീൻ സൗഹൃദ ആശുപത്രി"യെക്കുറിച്ചും പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക സമർപ്പിച്ച കേസിൽ കഴിഞ്ഞ വർഷം തുർക്കി കക്ഷി ചേർന്നിരുന്നു.


