TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

12 Jun 2024   |   1 min Read
TMJ News Desk

ഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത രണ്ട് ഇന്ത്യക്കാര്‍കൂടി യുക്രൈനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ റഷ്യയില്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം നാലായി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് മരണം സ്ഥിരീകരിച്ചത്. 200 ലധികം ഇന്ത്യന്‍ പൗരന്മാരെ റഷ്യന്‍ സൈന്യത്തില്‍ സുരക്ഷാ സഹായികളായി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 10 ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചയച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു.

റഷ്യന്‍ സൈന്യത്തില്‍ അവശേഷിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരരെയും തിരികെ ഇന്ത്യയിലേക്ക് അയക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യന്‍ പൗരരെ യുദ്ധത്തിനായി ഉപയോഗിക്കുന്നത് ഇരു രാജ്യങ്ങളുടെയും ബന്ധത്തിന് ചേര്‍ന്നതല്ലെന്നും റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിലവില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രതിരോധ മന്ത്രാലയവും മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയും റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരിയില്‍ ഹേമല്‍ അശ്വിന്‍ഭായ് മംഗുവ എന്ന ഗുജറാത്തിലെ സൂറത്ത് സ്വദേശി യുദ്ധത്തിനിടെ യുക്രൈന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അസ്ഫാന്‍ മാര്‍ച്ചില്‍ കൊല്ലപ്പെട്ടു. മതിയായ പരിശീലനങ്ങള്‍ നല്‍കാതെ സംഘര്‍ഷ മേഖലകളിലേക്ക് യുവാക്കളെ അയക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. റഷ്യയില്‍ കുടുങ്ങിപ്പോയ യുവാക്കളെ മോചിപ്പിക്കുന്നതിനായി ഇവരുടെ കുടുംബാംഗങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. റഷ്യന്‍ യുദ്ധമേഖലയിലേക്ക് ആളുകളെ കടത്തുന്നതുമായി ബന്ധപ്പെട്ട് മൂന്ന് മലയാളികള്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു.




#Daily
Leave a comment