
വാഴച്ചാലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കാട്ടാനയാക്രമണമെന്ന് സംശയം
അതിരപ്പള്ളി വാഴച്ചാലിൽ രണ്ട് പേർ മരിച്ചത് കാട്ടാന ആക്രമണം മൂലമാണെന്ന് സംശയം. സതീഷ്, അംബിക എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മരിച്ചത് കാട്ടാന ആക്രമണം മൂലമാണെന്നതിൽ സ്ഥിരീകരണമില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളുവെന്ന് വാഴച്ചാല്‍ ഡിഎഫ്ഒ അറിയിച്ചു.
സംഘത്തില്‍ ഇവരുടെ ബന്ധുക്കളായ രമയും രവിയും ഉണ്ടായിരുന്നു. നാലുപേരും കാട്ടില്‍ നിര്‍മ്മിച്ച കുടിലില്‍ വിശ്രമിക്കുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഘം ചിതറിയോടി. ഇന്ന് രാവിലെയാണ് അംബികയുടേയും സതീഷിന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അംബികയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നും കണ്ടെത്തിയപ്പോള്‍ സതീഷിന്റെ മൃതദേഹം പാറപ്പുറത്താണ് കണ്ടെത്തിയത്. സതീഷിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയെന്ന് പൊലീസ് പറയുന്നു.കാട്ടാനയില്‍നിന്നും രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ രമയും രവിയും സുരക്ഷിതരാണ്.
സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
ഇവിടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ അടിച്ചില്‍തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20) കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം കാട്ടില്‍നിന്നും തേന്‍ ശേഖരിച്ച് തിരിച്ചുവരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.


