
മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍
മഹാരാഷ്ട്ര മുന്‍മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടു. കൊലപാതകത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. അജ്ഞാതരായ മൂന്നു പേരാണ് മുംബൈ ബാന്ദ്രയില്‍ വെച്ച് ബാബാ സിദ്ദിഖിയ്ക്ക് നേരെ വെടിവെച്ചത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരാള്‍ ഒളിവിലാണ്.
വയറിലും നെഞ്ചിലുമായി ആറ് വെടിയുണ്ടകള്‍ ബാബാ സിദ്ദിഖിയുടെ ശരീരത്തില്‍ തുളഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബാ സിദ്ദിഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ പെട്ടവരാണ് അറസ്റ്റിലായതെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈ ക്രൈം ബ്രാഞ്ച് ഇവരെ ചോദ്യം ചെയ്യുകയാണ്. ബിഷ്ണോയ് സംഘത്തെ ലക്ഷ്യമാക്കി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ലോറന്‍സ് ബിഷ്ണോയിയില്‍ നിന്ന് ഭീഷണി നേരിടുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായുള്ള സിദ്ദിഖിയുടെ അടുപ്പമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നുണ്ട്.
പത്ത് പേരടങ്ങുന്ന ആറ് സംഘങ്ങളായാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. കേന്ദ്ര ഏജന്‍സികള്‍ മുംബൈ പൊലീസുമായി ബന്ധപ്പെട്ടു. ഗുജറാത്ത്, ഡല്‍ഹി പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തില്‍ മഹാരാഷ്ട്രയിലെ ബിജെപി-ഷിന്‍ഡെ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്തെത്തി. സംസ്ഥാനത്തെ തകര്‍ന്ന ക്രമസമാധാനനില ആശങ്കാജനകമാണെന്നും പവാര്‍ എക്‌സില്‍ അഭിപ്രായപ്പെട്ടു.