
ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ; സെന്തിൽ ബാലാജി വീണ്ടും മന്ത്രിസഭയിൽ
തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ അധികാരമേറ്റു; വി സെന്തിൽ ബാലാജി അടക്കം നാല് പേർ മന്ത്രിമാർ ആയി സത്യപ്രതിജ്ഞ ചെയ്തു. 15 മാസത്തെ ജയിൽവാസത്തിന് ശേഷം കള്ളപ്പണ കേസിൽ സുപ്രീം കോടതി ജാമ്യത്തിൽ പുറത്തിറങ്ങിയ ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയെ വൈദ്യുതി മന്ത്രിയായും നിരോധന, എക്സൈസ് മന്ത്രിയായും തമിഴ്‌നാട് സർക്കാർ തിരിച്ചെടുത്തത്.
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മൂന്ന് ഡി എം കെ എംഎൽഎമാർ കൂടി ഞായറാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി വനം മന്ത്രിയായി. ആർ രാജേന്ദ്രൻ ഗോവി ചെഴിയാൻ , എസ് എം നാസർ എന്നിവർക്ക് തമിഴ്‌നാട് ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു . മന്ത്രിമാരായ മനോ തങ്കരാജ്, ജിങ്കി മസ്താൻ, കെ രാമചന്ദ്രൻ എന്നിവരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി.
ഉദയനിധി നാൽപ്പത്തിയാറാം വയസ്സിലാണ് തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രി ആകുന്നത്. യുവജനക്ഷേമ കായിക വികസന മന്ത്രി എന്ന പദവിക്ക് പുറമെ ഉദയനിധി സ്റ്റാലിൻ ഇനി ആസൂത്രണ, വികസന വകുപ്പിൻ്റെ ചുമതല കൂടി വഹിക്കും. ഇന്നലെ മുഖ്യമന്ത്രി എന്നെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് അധിക ചുമതല നൽകി. നാല് പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു, അവർക്ക് എല്ലാ ആശംസകളും നേരുന്നു എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ലോക്സഭാതിരഞ്ഞെടുപ്പിൽ നടത്തിയ പ്രചാരണത്തിലൂടെയാണ് ഉദയനിധി രാഷ്ട്രീയത്തിൽ സജീവമായത്. ഉദയനിധിയെ ആദ്യം പാർട്ടി യുവജനവിഭാഗം സെക്രട്ടറിയാക്കി. അതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുനൽകി. കരുണാനിധിയുടെ പഴയമണ്ഡലത്തിൽനിന്ന് വിജയിച്ച ഉദയനിധിക്ക് പിന്നീട് കായികമന്ത്രിസ്ഥാനം നൽകി.
സ്റ്റാലിന്റെ പാതയിൽ തന്നെയാണ് ഉദയനിധിക്കും വഴിയൊരുങ്ങുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. ഭരണത്തിൽ പിതാവിനെ സഹായിക്കുന്നതിനുമാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യംവെക്കുന്നത്. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പാർട്ടിയുടെ മുഖമായി മാറാനും ഉദയനിധി ലക്ഷ്യംവെക്കുന്നുണ്ട്. അതേസമയം, ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ എം.കെ.സ്റ്റാലിൻ നിഷേധിച്ചിരുന്നു.