
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാവും
തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി ആയേക്കും. ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാവും. ഡിഎംകെയിൽ ഇത് തലമുറമാറ്റം. നിലവിൽ യുവജനകാര്യ, കായിക വകുപ്പുകളുടെ ചുമതലയുളള മന്ത്രിയാണ് ഉദയനിധി. എം കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ മകൻ എംകെ സ്റ്റാലിൻ 2009 മുതൽ 2011 വരെ ഉപമുഖ്യമന്ത്രിയായിരുന്നു. സ്റ്റാലിൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്. ഈ സൂചന എംകെ സ്റ്റാലിൻ മുമ്പ് നൽകിയിരുന്നു. നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുമെന്ന പരാമർശമായിരുന്നു ഇത് സംബന്ധിച്ച് സ്റ്റാലിൻ നടത്തിയത്. അമേരിക്കയിൽ നിന്ന് തിരികെയെത്തി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള പ്രതികരണമായിരുന്നു ഇത്. ഓഗസ്റ്റ് 22ന് മുമ്പ് ഉദയനിധി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ജനുവരിയിലും ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച വാദങ്ങൾ പ്രചരിച്ചിരുന്നെങ്കിലും സ്റ്റാലിൻ അതെല്ലാം തള്ളുകയായിരുന്നു.
ആഗസ്റ്റിൽ, തമിഴ്‌നാട് മന്ത്രി രാജകണ്ണപ്പനും ഉദയനിധി സ്റ്റാലിനെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി പരാമർശിച്ചിരുന്നു. കായിക-യുവജനക്ഷേമ മന്ത്രി എന്നതിന് പുറമെ, പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നതിന്റെ പ്രധാന ചുമതലയും ഉദയനിധി സ്റ്റാലിൻ കൈകാര്യം ചെയ്യുന്നുണ്ട്.
എന്നാൽ, പാർട്ടിയിൽ നിന്നോ മുഖ്യമന്ത്രിയിൽ നിന്നോ ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ചെന്നൈ മെട്രോ റെയിൽ ഫേസ്-2 പോലുള്ള പ്രധാന പദ്ധതികളുടെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നതും ഉദയനിധിയാണ്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ് താരം വിജയ്‌യുടെ പ്രവേശനത്തെ ചെറുക്കാനുള്ള സുപ്രധാന നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു. ഡി.എം.കെയുടെ യുവജന വിഭാഗം പ്രസിഡന്റായ ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്-തിരുവല്ലിക്കേനി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.