TMJ
searchnav-menu
post-thumbnail

TMJ Daily

യുഡിഎഫ് പ്രവേശനം: പി വി അന്‍വര്‍ ശ്രമിക്കുന്നത് രാഷ്ട്രീയ നിലനില്‍പ്പിനെന്ന് യുഡിഎഫ് കണ്‍വീനര്‍

07 Jan 2025   |   1 min Read
TMJ News Desk

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രാഷ്ട്രീയമായ നിലനില്‍പ്പിനുവേണ്ടിയാണ് യുഡിഎഫുമായി സഹകരിക്കാമെന്ന് പറയുന്നതെന്ന് മുന്നണി കണ്‍വീനര്‍ എംഎം ഹസ്സന്‍. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ ആളിനെ എന്തിന്റെ പേരിലായാലും യുഡിഎഫിലേക്ക് സ്വാഗതം ചെയ്യില്ലെന്നും ഹസ്സന്‍ പറഞ്ഞു.

വനംവകുപ്പിന്റെ ഓഫീസ് അടിച്ചു തകര്‍ത്തുള്ള അന്‍വറിന്റെ സമരരീതിയോട് വിയോജിപ്പുണ്ടെന്ന് ഹസ്സന്‍ പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ വനംമന്ത്രി എകെ ശശീന്ദ്രന്റെയോ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസിലോ ആണ് സമാനമായ പ്രതിഷേധം നടത്തേണ്ടിയിരുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

വനംവകുപ്പിന്റെ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ അന്‍വറിനെ അറസ്റ്റ് ചെയ്ത രീതിയോടുള്ള പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിച്ചതെന്നും അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയില്‍ അറസ്റ്റിലായ അന്‍വര്‍ ജാമ്യം ലഭിച്ച് ഇന്ന് പാണക്കാട് സാദിഖലി തങ്ങളെ കണ്ടിരുന്നു. അന്‍വറിന്റെ കാര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് തങ്ങള്‍ പറഞ്ഞിരുന്നു. അന്‍വര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ യുഡിഎഫിന് അഭിപ്രായവ്യത്യാസമില്ലെന്നും തങ്ങള്‍ പറഞ്ഞു.

എന്നാല്‍ യുഡിഎഫ് വിപുലീകരണം സംബന്ധിച്ച് നിലവില്‍ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് ഹസ്സന്‍ പറഞ്ഞു. യുഡിഎഫ് യോഗം ചേരുമ്പോള്‍ എല്ലാ കക്ഷികളും അഭിപ്രായം പറയുമ്പോള്‍ അത് ചര്‍ച്ച ചെയ്യുമെന്ന് ഹസ്സന്‍ പറഞ്ഞു. ചെറിയ കക്ഷികള്‍ യുഡിഎഫില്‍ അംഗങ്ങളാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഡിഎഫ് വിപുലീകരണം സംബന്ധിച്ച് ബിഡിജെഎസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഹസ്സന്‍ പറയുന്നു.


#Daily
Leave a comment