TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യയുടെ തന്ത്രപ്രധാന യുദ്ധവിമാനത്താവളം യുക്രെയ്ന്‍ ആക്രമിച്ചു

21 Mar 2025   |   1 min Read
TMJ News Desk

യുദ്ധമുന്നണിയില്‍ നിന്നും 700 കിലോമീറ്റര്‍ അകലെയുള്ള തന്ത്രപ്രധാനമായ റഷ്യന്‍ യുദ്ധവിമാനത്താവളത്തില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തി. വിമാനത്താവളത്തിലെ വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ച് വന്‍തീപിടിത്തം ഉണ്ടായി. ആക്രമണത്തെ തുടര്‍ന്ന് വന്‍തോതില്‍ തീയും പുകയും ആകാശത്തേക്ക് ഉയരുന്നതിന്റേയും സമീപത്തെ കോട്ടേജുകള്‍ നശിക്കുന്നതിന്റേയും വീഡിയോകള്‍ പുറത്തുവന്നു.

സോവിയേറ്റ് യൂണിയന്‍ കാലത്ത് നിര്‍മ്മിച്ച എന്‍ഗിള്‍സിലുള്ള യുദ്ധവിമാനത്താവളത്തിലാണ് ആക്രണം നടന്നത്. റഷ്യ ആണവ ശേഷിയുള്ള ബോംബറുകളായ ടുപോലെവ് ടു-160 സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. ഈ വിമാനങ്ങള്‍ അനൗദ്യോഗികമായി വെളുത്ത അരയന്നങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്.

യുക്രെയ്‌നില്‍ ആക്രമണങ്ങള്‍ നടത്താന്‍ റഷ്യ ഈ വിമാനത്താവളത്തെ ഉപയോഗിക്കുന്നുവെന്ന് കീവ് പറഞ്ഞു.

യുക്രെയ്‌നിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ വിമാനത്താവളത്തില്‍ തീപിടിച്ചുവെന്ന് സറാതോവ് ഗവര്‍ണര്‍ റോമന്‍ ബുസാര്‍ഗിന്‍ പറഞ്ഞു. സ്ഥലത്ത് അടിന്തയരാവസ്ഥ പ്രഖ്യാപിച്ചുവെന്ന് എന്‍ഗിള്‍സ് ജില്ലാ തലവന്‍ മാക്‌സിം ലിയോനോവ് പറഞ്ഞു.

യുക്രെയ്ന്‍ 2022 ഡിസംബറിലും ഈ വിമാനത്താവളത്തില്‍ ആക്രമണം നടത്തിയിരുന്നു. അന്ന് ഇവിടത്തെ എണ്ണ സംഭരണി തകര്‍ന്ന് ഉണ്ടായ തീപിടിത്തം അഞ്ച് ദിവസം കൊണ്ടാണ് അണച്ചത്. ഇത്തവണ ബോംബുകളും മിസൈലുകളും സൂക്ഷിക്കുന്ന സ്ഥലത്താണ് ആക്രമണമെന്ന് യുക്രെയ്ന്‍ അറിയിച്ചു.




#Daily
Leave a comment