TMJ
searchnav-menu
post-thumbnail

TMJ Daily

യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ കരാര്‍: പല ഘടകങ്ങളും പുടിന്‍ അംഗീകരിച്ചുവെന്ന് ട്രംപ്

18 Mar 2025   |   1 min Read
TMJ News Desk

യുക്രെയ്‌നുമായുള്ള വെടിനിര്‍ത്തല്‍ കരാറിലെ പല ഘടകങ്ങളും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇരുവരും തമ്മില്‍ ഇന്ന് രാവിലെ ചര്‍ച്ച നടത്താനിരിക്കെയാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

അഭിപ്രായ സമന്വയങ്ങള്‍ ഉണ്ടെങ്കിലും ധാരാളം കാര്യങ്ങളില്‍ തീരുമാനം ആകാനുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.

ഓരോ ആഴ്ച്ചയിലും ഓരോ ഭാഗത്തുനിന്നും 2,500 സൈനികര്‍ കൊല്ലപ്പെടുന്നുവെന്നും ഇത് ഉടന്‍ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് പുടിനുമായുള്ള സംഭാഷണത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ട്രംപ് പറഞ്ഞു.

അതേസമയം, യുദ്ധം നീളുന്നതിന് കാരണം പുടിനാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. ഈ നിര്‍ദ്ദേശം വളരെ നാളുകള്‍ക്ക് മുമ്പ് നടപ്പിലാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധകാലത്തില്‍ ഓരോ ദിവസവും എന്നാല്‍ മനുഷ്യജീവിതങ്ങള്‍ എന്നാണ് അര്‍ത്ഥമെന്ന് സെലന്‍സ്‌കി പറഞ്ഞു.

വെടിനിര്‍ത്തല്‍ ചര്‍ച്ച എത്ര മാത്രം മുന്നേറിയെന്നുള്ളതില്‍ ട്രംപ് ഭരണകൂടത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളില്‍ പരസ്പരവിരുദ്ധതയുണ്ട്.

ചര്‍ച്ചയുടെ വലിയൊരു ഭാഗവും മദ്ധ്യസ്ഥത പ്രക്രിയ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചാണെന്നും കൃത്യമായ നിബന്ധനകളെ കുറിച്ചല്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ജിദ്ദയില്‍ യുക്രെയ്ന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് റൂബിയോ ഈ പ്രസ്താവന നടത്തിയത്.

അതേസമയം, യുക്രെയ്‌നുമായൊരു സമാധാന ഉടമ്പടിക്ക് താല്‍പര്യമുണ്ടെന്ന് തെളിയിക്കാന്‍ പുടിനോട് യുകെയും ഫ്രാന്‍സും ആവശ്യപ്പെട്ടു.


#Daily
Leave a comment