
യുക്രെയ്നിന് പേട്രിയറ്റ് മിസൈൽ ഉടൻ നൽകും: ട്രംപ്
യുക്രെയ്നിന് പുതിയ ആയുധങ്ങൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യ-യുക്രെയ്ൻ യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യക്ക് വൻ നികുതി ചുമത്തുമെന്നും ട്രംപ് തിങ്കളാഴ്ച പറഞ്ഞു. വൈറ്റ് ഹൗസിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റട്ടെയുമായി നടത്തിയ ചർച്ചയിലാണ് പ്രഖ്യാപനം.
ട്രംപ് പ്രതിനിധി കെയ്ത്ത് കെലോഗ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കൻ ആയുധങ്ങൾ വിലകൊടുത്ത് വാങ്ങാൻ യുക്രെയ്ൻ തയ്യാറാണെന്ന് സെലൻസ്കിയുടെ ഓഫീസ് അറിയിച്ചു.
എന്നാൽ റഷ്യൻ വിപണികൾ ഭയന്നതുപോലെ നികുതി വർധിപ്പിക്കുന്നതിൽ ട്രംപ് മുന്നോട്ട് പോയില്ലെന്ന് സാമ്പത്തിക വിവര സ്ഥാപനമായ ഇൻവെസ്റ്റ് എറയിലെ അനലിസ്റ്റ് ആർട്ടിയോം നിക്കോളയേവ് പറഞ്ഞു.
"ഞങ്ങൾ അവർക്ക് വളരെ സങ്കീർണ്ണമായ സൈനിക ഉപകരണങ്ങൾ നൽകാൻ പോകുന്നു. അവർ അതിന് 100% പണം നൽകി വാങ്ങുകയും ചെയ്യും. അങ്ങനെയാണ് ഞങ്ങൾക്ക് വേണ്ടതും”, എന്ന് ട്രംപ് ഞായറാഴ്ച പറഞ്ഞിരുന്നു.
2022 ഫെബ്രുവരിയിലാണ് റഷ്യ ആക്രമണം തുടങ്ങിയത്. ഉക്രെയ്‌നിന്റെ അഞ്ചിലൊരു ഭാഗവും അവർ പിടിച്ചെടുക്കുകയും ചെയ്തു.


