TMJ
searchnav-menu
post-thumbnail

TMJ Daily

യുക്രെയ്ന്‍-റഷ്യ വെടിനിര്‍ത്തല്‍; പുടിനെ ഭീഷണിപ്പെടുത്തി ട്രംപ്

31 Mar 2025   |   1 min Read
TMJ News Desk

ഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ സ്വീകരിക്കുന്ന നിലപാടിനോട് രോഷം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്‍ബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. റഷ്യയോടും പുടിനോടുമുള്ള നിലപാട് മാറ്റം അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.

യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ വിശ്വാസ്യതയെ പുടിന്‍ ചോദ്യം ചെയ്യുന്നതില്‍ തനിക്ക് ദേഷ്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. റഷ്യ വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ മേല്‍ 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.

യുക്രെയ്‌നിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ റഷ്യയ്ക്കും തനിക്കും കരാറില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് റഷ്യയുടെ കുറ്റമാണെന്ന് താന്‍ കരുതുന്നുവെന്നും റഷ്യയില്‍ നിന്നും വരുന്ന എണ്ണയുടെ മേല്‍ ദ്വിതീയ തീരുവകള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സെലന്‍സ്‌കിയെ യുക്രെയ്ന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയിട്ട് പുതിയ നേതൃത്വം വരണമെന്ന് പുടിന്‍ ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്. പുതിയ നേതൃത്വം എന്നാല്‍ കരാര്‍ വൈകുമെന്നാണ് അര്‍ത്ഥമെന്ന് ട്രംപ് പറഞ്ഞു.  

യുക്രെയ്‌നിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ട്രംപ് പുടിനോട് വളരെ വിട്ടുവീഴ്ച്ച, സൗഹൃദ നിലപാടുകള്‍ സ്വീകരിക്കുന്നതായി യൂറോപ്യന്‍ നേതാക്കള്‍ക്ക് പരാതിയുണ്ടായിരുന്നു.

കഴിഞ്ഞ ആറ് ആഴ്ച്ചകളായി ട്രംപ് വൈറ്റ് ഹൗസില്‍ വച്ച് സെലന്‍സ്‌കിയോട് മോശമായി പെരുമാറുകയും ധാരാളം ഇളവുകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ മുന്നോട്ടുപോകാതെ തടസ്സപ്പെടുത്തുന്നതിന് റഷ്യയെ ട്രംപ് ഗൗരവമായി ഭീഷണിപ്പെടുത്തുന്നത് ഇതാദ്യമായിട്ടാണ്.


 

#Daily
Leave a comment