TMJ
searchnav-menu
post-thumbnail

Christmas Tree at Sofiyska Square Dec 2019 | PHOTO: WIKI COMMONS

TMJ Daily

യുക്രൈനും ഇനി ഡിസംബര്‍ 25 നു തന്നെ ക്രിസ്മസ് ആഘോഷിക്കും

01 Aug 2023   |   2 min Read
TMJ News Desk

യുക്രൈന്‍ ജനതയും ഇനി ഡിസംബര്‍ 25 നു തന്നെ ക്രിസ്മസ് ആഘോഷിക്കും. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ പാരമ്പര്യം അനുസരിച്ച് ജനുവരി ഏഴിനായിരുന്നു യുക്രൈന്‍ ജനത ഇതുവരെ ക്രിസ്മസ് ആഘോഷിച്ചിരുന്നത്. റഷ്യയുടെ കടന്നുകയറ്റത്തിലുള്ള വിയോജിപ്പ് പ്രകടമാക്കുന്നതിനാണ് ക്രിസ്മസ് ഡിസംബര്‍ 25 നു തന്നെ യുക്രൈന്‍ ആഘോഷിക്കുന്നത്. ഇതുസംബന്ധിച്ച പുതിയ ബില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി അവതരിപ്പിച്ചു. 

യുക്രൈന്റെ സംസ്‌കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതിനായി അശ്രാന്ത പരിശ്രമത്തിലൂടെ പോരാടിയതിന്റെ ഫലമാണ് പുതിയ നീക്കം. ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന റഷ്യന്‍ രീതിയെ അവഗണിക്കുകയാണ് പുതിയ നിയമത്തിലൂടെ യുക്രൈന്‍ ലക്ഷ്യമിടുന്നത്. 

റഷ്യന്‍ ആധിപത്യത്തിനെതിരെ 

ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗേറിയന്‍ കലണ്ടറിനേക്കാള്‍ പഴയ ജൂലിയന്‍ കലണ്ടറാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ പിന്തുടരുന്നത്. ജൂലിയന്‍ കലണ്ടര്‍ ഗ്രിഗോറിയന്‍ കലണ്ടറിനേക്കാള്‍ 13 ദിവസം പിറകിലാണ്. അതുകൊണ്ടുതന്നെ ഗ്രിഗോറിയന്‍ കലണ്ടറിലെ ഡിസംബര്‍ 25 നു തുല്യമായ  ജൂലിയന്‍ കലണ്ടറിലെ ജനുവരി ഏഴിനാണ് ഇതുവരെ യുക്രൈന്‍ ക്രിസ്മസ് ആഘോഷിച്ചത്. 2022 ല്‍ പൊട്ടിപ്പുറപ്പെട്ട റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടയില്‍ റഷ്യയുടെ ഭരണരീതികളില്‍ നിന്നും അകന്നുനില്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് യുക്രൈന്റെ പുതിയ നിയമം. 2022 ഫെബ്രുവരിയില്‍ റഷ്യ, യുക്രൈന്‍ അധിനിവേശം നടത്തി മാസങ്ങള്‍ക്കുശേഷമാണ് പുതിയ തീരുമാനം. 

പതിനേഴാം നൂറ്റാണ്ടു മുതല്‍ മറ്റ് സോവിയറ്റ് യൂണിയന്‍ രാജ്യങ്ങള്‍ക്കൊപ്പം യുക്രൈന്‍ മോസ്‌കോയുടെ ആത്മീയ നേതൃത്വത്തിന് കീഴിലായിരുന്നു. 2022 ല്‍ മോസ്‌കോയുമായുള്ള ബന്ധം വിച്ഛേദിച്ചെങ്കിലും ക്രിസ്മസ് തീയതി മാറ്റാനുള്ള തീരുമാനം ശ്രദ്ധേമാണ്. നൂറ്റാണ്ടുകളായി യുക്രൈനില്‍, റഷ്യന്‍ ആധിപത്യം നിലനില്‍ക്കുന്നതിനാല്‍ പരമ്പരാഗതമായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അധികാരത്തിന്‍ കീഴിലാണ് യുക്രൈനിലെ പള്ളികള്‍. റഷ്യന്‍ നയങ്ങളോട് കൂറുപുലര്‍ത്തിയിരുന്ന സഭയ്ക്ക് യുക്രൈന്റെ പുതിയ തീരുമാനം കനത്ത പ്രഹരമാണ്. യുക്രൈനിലെ ഓര്‍ത്തഡോക്സ് സംഘടനകള്‍ തമ്മിലുള്ള വിഭജനം പതിറ്റാണ്ടുകളായി നിലവിലുള്ളതാണ്. റഷ്യന്‍ അധിനിവേശത്തിനുശേഷം അത് തീവ്രമാവുകയായിരുന്നു. പുതിയ നിയമപ്രകാരം യുക്രൈന്‍ സംസ്ഥാനദിനം ജൂലൈ 28 ല്‍ നിന്ന് ജൂലൈ 15 ലേക്കും മാറും. 

ചരിത്രവും തിരുത്തപ്പെടുമോ? 

റഷ്യന്‍ ചലച്ചിത്രങ്ങള്‍, റഷ്യന്‍ ചരിത്രവുമായി ബന്ധപ്പെട്ട സ്മാരകങ്ങള്‍ ഇവ നിരോധിക്കുകയും എഴുത്തുകാരായ ടോള്‍സ്റ്റോയ്, ദസ്തയോവ്സ്‌കി, പുഷ്‌കിന്‍ എന്നിവരുടെ പേരിലുള്ള തെരുവുകളുടെയും പട്ടണങ്ങളുടെയും പേരുകള്‍ മാറ്റുന്നതിനായി യുക്രൈന്‍ ശ്രമിക്കുന്നതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ഏപ്രിലില്‍ റഷ്യന്‍ സ്ഥലനാമങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കുകയും യുക്രൈന്‍ പൗരന്മാര്‍ക്ക് യുക്രേനിയന്‍ ഭാഷ നിര്‍ബന്ധമാക്കുകയും ചെയ്യുന്ന രണ്ട് നിയമങ്ങളില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി ഒപ്പുവച്ചിരുന്നു.


#Daily
Leave a comment