
രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയില്‍ നടത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി
റഷ്യ യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയില്‍ നടത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിർ സെലന്‍സ്‌കി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായും സെലന്‍സ്‌കി പറഞ്ഞു. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും സമാധാന നീക്കങ്ങളില്‍ പ്രധാന പങ്ക് വഹിക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു. മോദിയുമായുള്ള ചര്‍ച്ചയെക്കുറിച്ച് വിശദീകരിക്കാന്‍ കീവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് ഇന്ത്യ ഉടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു.
യുക്രൈന്‍-പോളണ്ട് സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും. രണ്ട് ദിവസം പോളണ്ടിലും ഒരു ദിവസം യുക്രൈനിലും ചിലവഴിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയെത്തുന്നത്. റഷ്യ യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള നീക്കങ്ങളില്‍ നരേന്ദ്ര മോദിയുടെ സഹകരണം യുക്രൈന്‍ പ്രസിഡന്റ് സന്ദര്‍ശന വേളയില്‍ ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും സമാധാനത്തിനുള്ള ക്രിയാത്മക വഴികള്‍ തേടണമെന്ന് നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചിരുന്നു. സാംസ്‌കാരിക രംഗത്തും, ഊര്‍ജ്ജ മേഖലയിലും ഉള്ള സഹകരണത്തിന് നാല് കരാറുകളില്‍ ഇന്ത്യയും യുക്രൈനും ഒപ്പുവയ്ക്കുകയും ചെയ്തു. യുക്രൈന് മെഡിക്കല്‍ ക്യൂബ് അടക്കമുള്ള സഹായങ്ങളും സന്ദര്‍ശനവേളയില്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്.