TMJ
searchnav-menu
post-thumbnail

TMJ Daily

മാധവ് ഗാഡ്ഗില്ലിന് യുഎന്‍ ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം

11 Dec 2024   |   1 min Read
TMJ News Desk

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്ലിന് യുഎന്നിന്റെ ഉന്നത പരിസ്ഥിതി ബഹുമതിയായ ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം നേടി. പശ്ചിമഘട്ട സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.

ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കളില്‍ ഏക ഇന്ത്യാക്കാരന്‍ ഗാഡ്ഗില്ലാണ്. പശ്ചിമ ഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതിയുടെ ചെയര്‍മാനായ ഗാഡ്ഗില്‍ കമ്മിറ്റി ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി ദുര്‍ബല പ്രദേശമായ പശ്ചിമഘട്ടത്തില്‍ ജനസംഖ്യാ സമ്മര്‍ദ്ദം, കാലാവസ്ഥാ മാറ്റം, വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന പ്രഭാവത്തെക്കുറിച്ച് പഠിച്ച് കേന്ദ്ര സര്‍ക്കാരിന് 2011-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പശ്ചിമഘട്ട മേഖലയിലെ സംസ്ഥാനങ്ങളില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

പശ്ചിമഘട്ട മേഖല പൂര്‍ണമായും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. പ്രദേശത്തിലെ വിവിധ മേഖലകളുടെ പാരിസ്ഥിതിക ദുര്‍ബലത അനുസരിച്ച് ഇ എസ് ഇസഡ് 1, ഇ എസ് ഇസഡ് 2, ഇ എസ് ഇസഡ് 3 എന്നിങ്ങനെ മൂന്ന് സോണുകളായി തിരിക്കണമെന്നും ശുപാര്‍ശ ചെയ്തു.

ഇ എസ് ഇസഡ് 1-ല്‍ ഖനനം, ക്വാറി, പുതിയ താപ വൈദ്യുത പ്ലാന്റുകള്‍, ജലവൈദ്യുത പദ്ധതി, വലിയ തോതിലെ പവനോര്‍ജ്ജ പദ്ധതികള്‍ എന്നിവ നിരോധിക്കണമെന്നും ഈ ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍, വ്യവസായങ്ങള്‍, പ്രാദേശിക സമൂഹങ്ങള്‍ എന്നിവ ഈ ശുപാര്‍ശകളെ എതിര്‍ത്തു.

2012-ല്‍ യുനെസ്‌കോ പശ്ചിമ ഘട്ടത്തെ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എതിര്‍പ്പുകളെ നേരിട്ടതിനെ തുടര്‍ന്ന് 2013-ല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ മേഖലയിലെ പാരിസ്ഥിതിക സംരക്ഷണം, സുസ്ഥിര വികസനം എന്നിവയ്ക്കായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ചു.

പശ്ചിമഘട്ടത്തിലെ 37% പ്രദേശം പാരിസ്ഥിതിക ദുര്‍ബലമാണെന്ന് ഈ കമ്മിറ്റി കണ്ടെത്തി. ഇരു കമ്മിറ്റികളും ഉയര്‍ത്തിയ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനായി 2022-ല്‍ മുന്‍ വന ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ സമിതിയെ കേന്ദ്രം നിയോഗിച്ചു.



#Daily
Leave a comment