TMJ
searchnav-menu
post-thumbnail

TMJ Daily

ഹിസ്ബുല്ല നേതാവ് നസ്രള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍

28 Sep 2024   |   1 min Read
TMJ News Desk

ലെബനണില്‍ നടത്തുന്ന തുടര്‍ച്ചയായ വ്യോമാക്രമണങ്ങളില്‍ ഹിസ്ബുല്ല നേതാവ് സയ്യദ് ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഹിസ്ബുല്ലയുടെ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് തകര്‍ത്തതായും ഇസ്രായേല്‍ അവകാശപ്പെട്ടു. ആക്രമണങ്ങള്‍ ഹിസ്ബുല്ല നേതാവ് സയ്യദ് ഹസ്സന്‍ നസ്രള്ളയെ ലക്ഷ്യമിട്ടതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നസ്രള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികള്‍ അവകാശപ്പെട്ടു.

എന്നാല്‍ നസ്രള്ള സുരക്ഷിതനാണെന്ന് ഹിസ്ബുല്ല വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇറാനിലെ തസ്നിം വാര്‍ത്ത ഏജന്‍സിയും അദ്ദേഹം സുരക്ഷിതനാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. നസ്രള്ളയടക്കമുള്ള ഹിസ്ബുല്ല ഉന്നത നേതൃത്വവുമായുള്ള വാര്‍ത്ത വിനിമയ ബന്ധങ്ങള്‍ വെള്ളിയാഴ്ച മുതല്‍ മുടങ്ങിയതായി ചില റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി.

ശനിയാഴ്ച്ച അതിരാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന വ്യോമാക്രമണമാണ് ഇസ്രായേല്‍ അഴിച്ചുവിട്ടത്. ലെബനണില്‍ ആക്രമണം രൂക്ഷമാക്കുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇസ്രായേലില്‍ തിരിച്ചെത്തി.

തെക്കന്‍ ബെയ്റൂട്ടിലെ പാര്‍പ്പിട മേഖലകളാണ് ഇസ്രായേല്‍ ആക്രമണങ്ങള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ആക്രമണങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം മുതല്‍ ആക്രമണങ്ങള്‍ കടുത്തതോടെ നിരവധി പേര്‍ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായി. വീടുകള്‍ ഉപേക്ഷിച്ചവര്‍ പാര്‍ക്കുകളിലും കടല്‍ത്തീരത്തുമെല്ലാം തമ്പടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലെബനണില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതു വരെ 700 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 41,534 പേര്‍ കൊല്ലപ്പെട്ടതായും 96,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും കണക്കാക്കപ്പെടുന്നു.


#Daily
Leave a comment