
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് റിപ്പോർട്ടിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം
നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുൻരാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. പാർലമെന്റിലെ ശീതകാല സമ്മേളനത്തിലാവും ബിൽ അവതരിപ്പിക്കുക.
ഇത്തരത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് കുറയ്ക്കാൻ സഹായകമാകുമെന്നാണ് കേന്ദ്രത്തിന്റെ വാദം. പലപ്പോഴായി തിരഞ്ഞെടുപ്പ് നടത്തുമ്പോൾ മാതൃക പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാണു സമിതിയുടെ നിർദേശം. 2029 മുതൽ ഒറ്റത്തിരഞ്ഞെടുപ്പ് നടത്തണമെന്നു റിപ്പോർട്ടിലെവിടെയും പറഞ്ഞിട്ടില്ല. അതേസമയം, 2029ൽ ഇതു നടപ്പാക്കുകയാണെങ്കിൽ 2026ൽ അധികാരത്തിലെത്തുന്ന കേരള സർക്കാരിന്റെ കാലാവധി 3 വർഷമായി ചുരുങ്ങാം.
ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കുസഭ വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സർക്കാർ പുറത്താകുകയോ ചെയ്താൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനാണു ശുപാർശ. എന്നാൽ, തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് അടുത്ത പൊതുതിരഞ്ഞെടുപ്പു വരെ മാത്രമാകും കാലാവധി. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താൻ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്നു വ്യക്തമാക്കി ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികൾ സമിതി നിർദേശിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു സംസ്ഥാന നിയമസഭകളുടെ അനുമതി വേണമെന്നും 18,626 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.