TMJ
searchnav-menu
post-thumbnail

TMJ Daily

കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ കേരള വിരുദ്ധ പ്രസ്താവന; വിമര്‍ശനവുമായി സിപിഐഎം

02 Feb 2025   |   1 min Read
TMJ News Desk

കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാല്‍ കൂടുതല്‍ സഹായങ്ങള്‍ നല്‍കാമെന്ന കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം. ഒരു തരത്തിലും കേരളം മുന്നോട്ട് പോകരുതെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളം ദരിദ്ര കേരളമായി മാറണമെന്നതാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മാനവവികസന സൂചികയില്‍ ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ കേരളം മുമ്പിലാണ്. എന്നാല്‍ ഒരു തരത്തിലും കേരളം മുന്നോട്ട് പോകരുതെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവനയടക്കം ഇതാണ് ചൂണ്ടിക്കാണിക്കുന്നത്,' എം വി ഗോവിന്ദന്‍ പറഞ്ഞു.

ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന് ഒന്നും നല്‍കാതിരുന്നതിനെ കുറിച്ചായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപിയും മലയാളിയുമായ ജോര്‍ജ് കുര്യന്റെ പ്രസ്താവന.

കേന്ദ്രത്തിന് മുന്നില്‍ പിച്ചച്ചട്ടി നീട്ടി നില്‍ക്കാന്‍ സൗകര്യമില്ലെന്ന് പിഡബ്ല്യുഡി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുര്യന്‍ മാപ്പ് പറയണമെന്നും റിയാസ് ആവശ്യപ്പെട്ടു.

കുര്യന്റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്നും കേരളത്തിലെ ജനങ്ങളെ നരകിപ്പിക്കണം എന്നാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വികസന പദ്ധതികളെ കേന്ദ്രം മാതൃകയാക്കിയതാണെന്നത് ഓര്‍ക്കണമെന്നും റിയാസ് പറഞ്ഞു.

കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ സഹായം ലഭിക്കുമെന്നും റോഡില്ല, വിദ്യാഭ്യാസമില്ല എന്നൊക്കെ പറഞ്ഞാല്‍ സഹായം തരാമെന്നുമാണ് ഇന്നലെ കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞത്.


#Daily
Leave a comment