
യുക്രൈനിന് എട്ട് ബില്യൺ ഡോളറിന്റെ സൈനിക സഹായവുമായി അമേരിക്ക
യുക്രൈന് എട്ട് ബില്യൺ ഡോളറിലധികം സൈനിക സഹായം അനുവദിക്കാനുള്ള തീരുമാനവുമായി അമേരിക്ക. യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയുടെ വാഷിംഗ്‌ടൺ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ഇത്. ഫെഡറൽ സാമ്പത്തിക വർഷത്തിന്റെ അവസാനമായ സെപ്തംബർ 30ന് മുമ്പ് യുക്രൈനിനായി 5.6 ബില്യൺ ഡോളർ സൈനിക സഹായം അനുവദിക്കുന്നതിന് പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടം ആലോചിക്കുന്നു.
യുഎസ് ആയുധ ശേഖരത്തിൽ നിന്ന് 5.6 ബില്യൺ ഡോളർ പിൻവലിക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസിനെ അറിയിക്കാൻ വൈറ്റ് ഹൗസ് ഉദ്ദേശിക്കുന്നതായി വ്യാഴാഴ്ച യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആ പാക്കേജ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. യുക്രൈനിലേക്കുള്ള കയറ്റുമതി പദ്ധതികൾ പ്രഖ്യാപിക്കുന്ന ഒരു ബാക്കപ്പ് പ്ലാൻ ബൈഡൻ ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആയുധങ്ങൾക്കും ഉപകരണങ്ങൾക്കുമായി വിപുലമായ ഡെലിവറി ടൈംലൈനോടെ ഈ മാസം 30 നകം തന്നെ കൈമാറാൻ ആലോചിക്കുന്നു. ഇതിൽ ആയുധങ്ങൾ, മറ്റ് യുദ്ധോപകരണങ്ങൾ, ഡ്രോണുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.
കൂടാതെ യുക്രൈയ്‌നിനായി 375 മില്യൺ ഡോളർ മൂല്യമുള്ള പ്രസിഡൻഷ്യൽ ഡ്രോഡൗൺ അതോറിറ്റി ബുധനാഴ്ച യുഎസ് പ്രഖ്യാപിച്ചു. ജോയിൻ്റ് സ്റ്റാൻഡ് ഓഫ് വെപ്പൺ എന്ന് വിളിക്കപ്പെടുന്ന 81 മൈൽ (130 കിലോമീറ്റർ) വരെ ദൂരപരിധിയുള്ള ഒരു പ്രിസിഷൻ ഗൈഡഡ് ഗ്ലൈഡ് ബോംബിൻ്റെ ആദ്യ കയറ്റുമതി പാക്കേജിൽ ഉൾപ്പെടുമെന്ന് രണ്ട് യു എസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആ ആയുധം ഉൾപ്പെടുത്തിയ കാര്യം പ്രഖ്യാപനത്തിൽ വെളിപ്പെടുത്തിയിട്ടില്ല. ജോയിൻ്റ് സ്റ്റാൻഡ് ഓഫ് വെപ്പൺ ഫൈറ്റർ ജെറ്റുകളിൽ നിന്നാണ് ലക്ഷ്യത്തിലേക്ക് ഇടുക. കൃത്യതയോടെ ലക്ഷ്യത്തിലേക്ക് ആക്രമിക്കാൻ കഴിവുള്ളതാണ് ഈ ഉപകരണം. റഷ്യയിലേക്കുള്ള ആക്രമണത്തിൽ യുഎസ് വിതരണം ചെയ്യുന്ന ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് യുക്രൈന് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.
അവശ്യഘട്ടങ്ങളിൽ സഖ്യകക്ഷികളെ സഹായിക്കാൻ നിലവിലെ ആയുധ ശേഖരത്തിൽ നിന്ന് അവ എടുക്കാൻ പ്രസിഡൻഷ്യൽ ഡ്രോഡൗൺ അതോറിറ്റി ( പി ഡി എ) പ്രസിഡൻ്റിനെ അനുവദിക്കുന്നുണ്ട്. ഓഗസ്റ്റിൽ 125 മില്യൺ ഡോളർ വീതമുള്ള രണ്ട് പാക്കേജുകളാണ് യുഎസ് യുക്രൈന് നൽകിയത്. രണ്ടര വർഷത്തിനുള്ളിൽ തന്നെ യുക്രൈനും മറ്റ് രാജ്യങ്ങൾക്കുമായി ഏകദേശം 175 ബില്യൺ ഡോളറും, സൈനിക സഹായവും അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചിരുന്നു. ആർടിഎക്സ്എൻ പോലുള്ള കമ്പനികളാണ് ആയുധ കയറ്റുമതിയിൽ നിന്ന് കൂടുതൽ പ്രയോജനം നേടുന്നത്. യുക്രൈൻ സർക്കാരിനെ സഹായിക്കാൻ കൂടുതൽ പണം യുഎസ് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചില ജനപ്രതിനിധികൾ പറഞ്ഞു.