
യെമനെതിരെ യു എസ് ആക്രമണം
യെമനെതിരെ യു എസ് സൈന്യം നിരവധി തവണ വ്യോമാക്രമണവും നാവികാക്രമണവും നടത്തിയതായി യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ അനുകൂല ഹൂതി സംഘടനയുടെ സ്വാധീനമേഖലകളിലാണ് ആക്രമണം നടത്തിയെതെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
യുഎസ് വിമാനങ്ങളും കപ്പലുകളും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നത് യു എസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചുവെങ്കിലും എത്രതവണ ആക്രമിച്ചുവെന്നത് വെളിപ്പെടുത്തിയില്ല.
പ്രമുഖ തുറമുഖ നഗരമായ ഹൊദൈദയിലെ വിമാനത്താവളത്തിലും ഹൂതികളുടെ നിയന്ത്രണത്തിലുള്ള സൈനിക താവളമുള്ള കത്തീബ് മേഖലയിലുമായി ഏഴ് ആക്രമണങ്ങൾ ഉണ്ടായതായി ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ സനയിലെ സെയാന മേഖലയിൽ നാല് ആക്രമണങ്ങളും ധമർ പ്രവിശ്യയിൽ രണ്ട് ആക്രമണങ്ങളും ഉണ്ടായി.
കൂടുതൽ വിശദാംശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു. യുഎസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡിൽ നിന്നുള്ള അഭിപ്രായത്തിന് ശ്രമിച്ചിരുന്നുവെങ്കിലും അവരുടെ ഭാഗത്ത് നിന്ന് പ്രതികരണം ലഭിച്ചില്ല.
നവംബർ മുതൽ ചെങ്കടൽ കടക്കുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ നൂറോളം ആക്രമണങ്ങൾ നടത്തി, ഗാസയിൽ ഒരു വർഷത്തോളമായി ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവർ രണ്ട് കപ്പലുകൾ മുക്കി, മറ്റൊന്ന് പിടിച്ചെടുത്തു, കുറഞ്ഞത് നാല് നാവികരെയെങ്കിലും കൊലപ്പെടുത്തിയെന്നും എ പി റിപ്പോർട്ട് ചെയ്യുന്നു.