
അദാനിക്കെതിരായ യുഎസിലെ കേസ്: സഹായിക്കാന്‍ ഗുജറാത്ത് കോടതി; നിര്‍ദ്ദേശിച്ചത് കേന്ദ്രം
യുഎസിലെ കേസില്‍ അദാനിയെ സഹായിക്കാന്‍ ഗുജറാത്ത് കോടതിയോട് കേന്ദ്ര നിയമമന്ത്രാലയം നിര്‍ദ്ദേശിച്ചു. ഹേഗ് കണ്‍വന്‍ഷന്‍ അനുസരിച്ച് കഴിഞ്ഞ മാസമാണ് കേന്ദ്രം കോടതിക്ക് നിര്‍ദ്ദേശം നല്‍കിയത്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ വാദിയും അദാനി പ്രതിയുമായ കേസില്‍ യുഎസില്‍ നിന്നുള്ള സമൻസ് നിയമമന്ത്രാലയത്തിന് കീഴിലുള്ള നിയമകാര്യ വകുപ്പ് അഹമ്മദാബാദിലെ സെഷന്‍സ് കോടതിക്ക് നല്‍കി.
ഫെബ്രുവരി 25നാണ് അദാനിയെ സഹായിക്കാന്‍ കേന്ദ്രം കോടതിക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്ന വിവരം അമേരിക്കക്കാരായ നിക്ഷേപകരുടെ മുന്നില്‍ നിന്നും മറച്ചുവച്ചുവെന്നാണ് കേസ്. വിപണി വിലയേക്കാള്‍ കൂടിയ വിലയില്‍ അദാനി ഗ്രീനില്‍ നിന്നും അസൂറെ പവറില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിന് സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതിനാണ് കൈക്കൂലി നല്‍കിയത്. ന്യൂയോര്‍ക്കിലാണ് കേസ് നടക്കുന്നത്.
ഈ കേസ് അദാനി ഗ്രൂപ്പിന് തലവേദന സൃഷ്ടിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേറ്റശേഷം 1977 ലെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് ആക്ട് മരിവിപ്പിച്ചിരുന്നു. ഇത് യുഎസില്‍ അദാനിക്ക് എതിരായ കേസിന്റെ നിയമനടപടികളുടെ വേഗം കുറയ്ക്കുന്ന ഒന്നായിരുന്നു. ഇതിനുശേഷം അദാനി ഗ്രൂപ്പ് യുഎസില്‍ കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ തിരയുന്നതായി വാര്‍ത്ത ഉണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഷിങ്ടണ്‍ സന്ദര്‍ശിച്ചപ്പോള്‍ അദാനിയുടെ വിഷയം ഉന്നയിച്ചോയെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് മോഡിയോട് മാധ്യമ പ്രവര്‍ത്തകര്‍ യുഎസില്‍ വച്ച് ചോദിച്ചപ്പോള്‍, ലോക നേതാക്കള്‍ തമ്മിലെ കൂടികാഴ്ചയില്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നായിരുന്നു മോഡിയുടെ മറുപടി.