
അമേരിക്ക-ചൈന ഭിന്നത ലോക സാമ്പത്തിക വളർച്ചയെ തളർത്തും: ഐഎംഎഫ്
അമേരിക്കയും ചൈനയും തമ്മിലുള്ള ഭിന്നതകൾ മൂർച്ഛിക്കുന്നത് ലോക സാമ്പത്തിക വളർച്ചയെ തളർത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നതയുടെ ഫലമായി നേരിട്ടുള്ള വിദേശ നിക്ഷേപമടക്കമുള്ള സാമ്പത്തിക ഇടപാടുകൾ അതാതു ചേരികളിലുള്ള രാജ്യങ്ങങ്ങളിൽ മാത്രമായി പരിമിതപ്പെടുന്നത് ആഗോള ആഭ്യന്തര വളർച്ചയെ മുരടിപ്പിക്കുമെന്നു ഐഎംഎഫ് പുറത്തുവിട്ട ഒരു റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
ഫാക്ടറികൾ, ധനവിപണികൾ തുടങ്ങിയ ദീർഘകാല നിക്ഷേപം വരുന്ന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസത്തിന്റെ ഫലങ്ങൾ ഇപ്പോൾ തന്നെ പ്രകടമാണ്. ഐഎം എഫ് ന്റെ ലോക സാമ്പത്തിക വീക്ഷണ റിപ്പോർട്ട് പുറത്തിറക്കുന്നതിന് മുന്നോടിയായി ബുധനാഴ്ച്ച നൽകിയ ഒരു പഠനത്തിലാണ് ചൈന-അമേരിക്ക ഭിന്നതകൾ ആഗോള സാമ്പത്തിക വളർച്ചയെ മുരടിപ്പിക്കുമെന്ന മുന്നറിയിപ്പ് അടങ്ങിയിട്ടുള്ളത്.
ലോകത്തിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള സാമ്പത്തിക ശക്തികളാണ് അമേരിക്കയും ചൈനയും. അമേരിക്കയും ചൈനയും രണ്ടു ധ്രുവങ്ങളിലായി മാറുകയും, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇരു ചേരിയിലും പെടാതെ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആഗോള ഔട്ട്പുട്ട് 1 ശതമാനവും ദീർഘകാലാടിസ്ഥാനത്തിൽ 2 ശതമാനവും കുറയാനും പഠനം സാധ്യത കൽപ്പിക്കുന്നു. സാമ്പത്തിക നിക്ഷേപവുമായി ബന്ധപ്പെട്ട മേഖലയിൽ കൊറോണ ഭീതിക്ക് ശേഷം ഐഎംഎഫ് മുന്നോട്ടു വയ്ക്കുന്ന ഏറ്റവും ഗൗരവമായ മുന്നറിയിപ്പ് ആണ് അമേരിക്ക-ചൈന ഭിന്നതയെക്കുറിച്ചുള്ള ആശങ്കകൾ.