യുഎസ്- ചൈന താരിഫ്: 90 ദിവസത്തേക്ക് നീട്ടി
ചൈനീസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ഈടാക്കുന്നത് യുഎസ് 90 ദിവസത്തേക്ക് കൂടി നീട്ടിയതായി വാൾ സ്ട്രീറ്റ് ജേണലും സിഎൻബിസിയും റിപ്പോർട്ട് ചെയ്തു. രാജ്യങ്ങളുടെ പുതിയ വ്യാപാര ഉടമ്പടി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ്, ചൈനീസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ഈടാക്കുന്നത് വൈകിപ്പിക്കുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചത്. എന്നാൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 10% താരിഫ് നിലനിർത്തുമെന്ന് ചൈന അറിയിച്ചു.
"ചൈനയുമായുള്ള താരിഫ് നിർത്തിവയ്ക്കാനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഞാൻ ഒപ്പുവെച്ചു. ഇത് 90 ദിവസത്തേക്ക് കൂടി നീട്ടും. കരാറിലെ മറ്റ് എല്ലാ ഘടകങ്ങളും പഴയതുപോലെ തുടരും." ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ഈ വർഷം ആരംഭത്തിൽ യുഎസും ചൈനയും ഉൽപന്നങ്ങൾക്ക് തീരുവ വർധിപ്പിച്ചുകൊണ്ട് വ്യാപാര യുദ്ധം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം സ്റ്റോക്ക്‌ഹോമിൽ നടന്ന യുഎസ്-ചൈന വ്യാപാര ചർച്ചകളെ തുടർന്നാണ് പുതിയ തീരുമാനം. താരിഫ് നീട്ടിയതോടെ, ആഗോള വിപണിയെ ബാധിക്കാവുന്ന സംഘർഷങ്ങൾ തൽക്കാലം ഒഴിവാകും. നവംബർ ആദ്യത്തിൽ ചൈനയ്ക്ക് നൽകിയ ഇളവ് അവസാനിക്കും.


