TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് തിരഞ്ഞെടുപ്പ്; വിദേശത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍ ഒറ്റ ദിവസം കൊണ്ട് 16 ശതമാനം വര്‍ദ്ധനവ്  

09 Nov 2024   |   2 min Read
TMJ News Desk

യുഎസ് തിരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപ് ജയിച്ചതിന്റെ പിന്നാലെ അമേരിക്ക വിടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. തങ്ങളുടെ രാജ്യത്തെ പറ്റിയും, സുരക്ഷയെ പറ്റിയുമുള്ള ആശങ്കയാണ് ഇതിനു കാരണമായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസിലെ വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ തന്നെ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനുകളില്‍ വിദേശരാജ്യങ്ങളിലേക്ക് പോകാനുള്ള അന്വേഷണം അമേരിക്കക്കാര്‍ തുടങ്ങിയിരുന്നു. ഇമിഗ്രേഷന്‍ ന്യൂസിലാന്‍ഡ് വെബ്സൈറ്റില്‍ നിന്നുള്ള ഡാറ്റ പ്രകാരം 25,000 അമേരിക്കാരാണ് ഗൂഗിളില്‍ സുരക്ഷിത പ്രദേശങ്ങള്‍ തിരഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ധനവാണ് ഇത്.

2024 ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം 15.5 ലക്ഷം ഇന്ത്യക്കാരാണ് ഈ വര്‍ഷം അമേരിക്കയില്‍ കുടിയേറിയത്. മുന്‍പത്തെക്കാളും റെക്കോര്‍ഡ് വര്‍ധനവാണ് ഇപ്രാവശ്യം ഉണ്ടായത്. എന്നാല്‍ യുഎസില്‍ നിന്ന് എങ്ങനെ മറ്റൊരു സുരക്ഷിതമായ സ്ഥലത്തേക്ക് കുടിയേറാം എന്നാണ് അമേരിക്കന്‍ നിവാസികള്‍ നിലവിലെ സാഹചര്യം അനുസരിച്ച് ഗൂഗിളില്‍ തിരച്ചില്‍ നടത്തുന്നത്. ന്യൂസിലാന്‍ഡിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ഗൂഗിള്‍ തിരച്ചിലുകള്‍ ഏകദേശം 2,000 ശതമാനമാണ് ഉയര്‍ന്നത്. അതുപോലെ കാനഡയിലേക്ക് മാറുന്നതിനുള്ള തിരച്ചിലുകള്‍ 1,270 ശതമാനമായും, ഓസ്ട്രേലിയയിലേക്ക് മാറുന്നതിനുള്ള  തിരച്ചിലുകള്‍ 820 ശതമാനമായും യഥാക്രമം ഉയര്‍ന്നു.

വിദേശ രാജ്യങ്ങളിലേക്ക് മാറാനുള്ള ഗൂഗിള്‍ തിരച്ചലുകള്‍ ഇപ്രാവശ്യം കൂടുതലാണെന്ന് ഗൂഗിള്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇമെയില്‍ വഴിയുള്ള അന്വേഷണങ്ങളും വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഓരോ അരമണിക്കൂര്‍ വീതവും ഇമെയില്‍ അന്വേഷണം നടക്കുന്നതായി കാനഡയിലെ ഏറ്റവും പഴയ ഇമിഗ്രേഷന്‍ നിയമ സ്ഥാപനമായ ഗ്രീന്‍ ആന്‍ഡ് സ്പീഗലിലെ മാനേജിംഗ് പാര്‍ട്ണര്‍ ഇവാന്‍ ഗ്രീന്‍ പറഞ്ഞു. തങ്ങള്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന് ആളുകള്‍ ഭയപ്പെടുന്നതായും ഗ്രീന്‍ പറഞ്ഞു.

അമേരിക്കന്‍ ജനാധിപത്യം ഭീഷണിയിലാണെന്ന അഭിപ്രായത്തെ തുടര്‍ന്ന് അവിടത്തെ ജനങ്ങള്‍ രാജ്യം വിട്ട് പോകാനുള്ള വഴികള്‍ തേടുകയാണ്. എഡിസണ്‍ റിസര്‍ച്ച് എക്‌സിറ്റ് പോള്‍ പ്രകാരം, അമേരിക്കന്‍ ജനാധിപത്യം ഭീഷണിയിലാണെന്നാണ് ഭൂരിഭാഗം യുഎസ് വോട്ടര്‍മാരും അഭിപ്രായപ്പെടുന്നത്. ട്രംപ് രണ്ടാം തവണയും അധികാരത്തിലേറുമ്പോള്‍ ജനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറ്റത്തിനായി കൂടുതല്‍ ശ്രമിക്കുകയാണ്.

വംശം, ലിംഗഭേദം, കുട്ടികളെ എന്ത് എങ്ങനെ പഠിപ്പിക്കുന്നു, ഗര്‍ഭഛിദ്ര അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ ഭരണം വലിയ വിള്ളലുണ്ടാക്കുമെന്ന കാര്യത്തില്‍ പല അമേരിക്കക്കാരും ആശങ്ക പ്രകടിപ്പിക്കുകയാണ്. 'r/AmerExit' എന്ന് വിളിക്കപ്പെടുന്ന റെഡ്ഡിറ്റ് ഗ്രൂപ്പില്‍, നൂറ് കണക്കിന് ആളുകളാണ് അമേരിക്കയില്‍ നിന്ന് അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറാനുള്ള അഭിപ്രായങ്ങള്‍ തേടുന്നത്. ഈ ഗ്രൂപ്പില്‍ വിസകളും, ജോലികളും നേടുന്നതിനായുള്ള നിര്‍ദ്ദേശങ്ങളും അവര്‍ ചോദിച്ചറിയുന്നുണ്ട്. മെച്ചപ്പെട്ട ജീവിത സൗകര്യത്തിനും, സാമ്പത്തിക ഭദ്രതക്കും വേണ്ടി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അമേരിക്കയിലേക്ക് കുടിയേറാന്‍ നോക്കുമ്പോള്‍, രാജ്യത്തെ സുരക്ഷയെയും സ്വാതന്ത്ര്യത്തെയും ഓര്‍ത്ത് അമേരിക്കന്‍ ജനത യുഎസ് വിടാന്‍ വഴി നോക്കുകയാണ്.



#Daily
Leave a comment