TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് ഫണ്ട് നിലച്ചു; യുക്രെയ്ന്‍ വലയുന്നു

31 Jan 2025   |   1 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എല്ലാതരം സഹായങ്ങളും പിന്‍വലിച്ചത് യുക്രെയ്‌നിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അടക്കമുള്ള എല്ലാ മാനുഷിക പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നു. റഷ്യയുമായുള്ള യുദ്ധം തുടരുന്ന യുക്രെയ്ന്‍ പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിന് വന്‍തോതില്‍ യുഎസ് സഹായത്തെയാണ് ആശ്രയിക്കുന്നത്.

എന്‍ജിഒകള്‍ ബദല്‍ ഫണ്ടിങ് തേടുന്നുണ്ടെങ്കിലും പണം ലഭിക്കുന്നില്ല. മൂന്ന് വര്‍ഷമായി റഷ്യയുമായുള്ള യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്ന്‍ സര്‍ക്കാരിന്റെ പണം സൈനിക ആവശ്യങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്.

പെന്‍ഷന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം കൂടാതെ സാമൂഹിക, മാനുഷിക പദ്ധതികള്‍ തുടങ്ങിയ ചെലവുകള്‍ക്കായി കീവ് വിദേശ സഹായത്തെയാണ് ആശ്രയിക്കുന്നത്.

2022 ഫെബ്രുവരിയില്‍ റഷ്യ പൂര്‍ണതോതില്‍ യുക്രെയ്‌നെതിരെ യുദ്ധം ആരംഭിച്ചശേഷം സൈനിക, വികസന സഹായത്തിനുള്ള പണം യുക്രെയ്‌ന് കൂടുതലും ലഭിക്കുന്നത് യുഎസില്‍ നിന്നാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2.6 ബില്ല്യണ്‍ ഡോളറും 5 ബില്ല്യണ്‍ ഡോളര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും 30 ബില്ല്യണ്‍ ഡോളര്‍ ബജറ്റ് പിന്തുണയും യുഎസ് എയ്ഡ് നല്‍കിയിരുന്നു.

വിദ്യാഭ്യാസ, ആരോഗ്യ, ഊര്‍ജ്ജ, കൃഷി, അടിസ്ഥാന സൗകര്യ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പല പ്രാദേശിക സമൂഹങ്ങളും ആശ്രയിക്കുന്നത് വിദേശത്തുനിന്നുള്ള ധനസഹായത്തെയാണ്.

വിദേശ രാജ്യങ്ങള്‍ക്കുള്ള ധനസഹായം ട്രംപ് 90 ദിവസത്തേക്കാണ് നിര്‍ത്തിവച്ചത്. ഈ മരവിപ്പിക്കല്‍ സൈനിക സഹായത്തെ ബാധിച്ചിട്ടില്ലെന്ന് പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. എന്നാല്‍, സമ്പദ് വ്യവസ്ഥ, എണ്ണ, അടിസ്ഥാന സൗകര്യം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പ്രധാനപ്പെട്ട പദ്ധതികളെ ഫണ്ടില്ലായ്മ ബാധിക്കുമെന്ന ആശങ്ക അദ്ദേഹം ഉയര്‍ത്തി. യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായം യുക്രെയ്ന്‍ തേടുന്നുണ്ട്.





#Daily
Leave a comment