
ജീവനക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം ആപ്പിൾ നിയന്ത്രിക്കുന്നുവെന്ന് യുഎസ് ലേബർ ബോർഡ്
ജീവനക്കാരുടെ തൊഴിലവകാശങ്ങളെ ആപ്പിൾ ഹനിക്കുന്നുവെന്ന് യുഎസ് നാഷണൽ ലേബർ റിലേഷൻസ് ബോർഡ്(NLRB). മെച്ചപ്പെട്ട തൊഴിലിടത്തിനായി സ്ലാക്ക് പോലുള്ള സമൂഹമാധ്യമങ്ങളിൽ ജീവനക്കാർ ആവശ്യമുന്നയിക്കുന്നത് കണക്കിലെടുത്താണ് ആപ്പിൾ ഇത്തരത്തിലുള്ള നടപടികളിലേക്ക് നീങ്ങിയതെന്ന് എൻഎൽആർബിയുടെ പരാതിയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ ജീവനക്കാർ സംഘടിക്കുന്നത് തടയാനാണ് ആപ്പിളിന്റെ നടപടി.
സ്ലാക്കിന്റെ ഉപയോഗവും, തൊഴിലിടങ്ങളിലെ മാറ്റങ്ങൾക്കായി സ്ലാക്കിലൂടെ ആവശ്യപ്പെട്ട ജീവനക്കാരനെ പുറത്താക്കിയതും, മറ്റൊരു ജീവനക്കാരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ടതുമെല്ലാം ജീവനക്കാരുടെ സോഷ്യൽ മീഡിയ ആപ്പിൽ പരിശോധിക്കുന്നുണ്ട് എന്ന പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്തുന്ന നടപടികൾ നിയമവിരുദ്ധമാണെന്ന് എൻഎൽആർബി പറഞ്ഞു.
യുഎസിൽ രാജ്യവ്യാപകമായി ജീവനക്കാരോട് രഹസ്യ ധാരണകളിൽ ഒപ്പിടാൻ പറഞ്ഞും, സോഷ്യൽ മീഡിയ നയങ്ങൾ കൊണ്ട് വന്നതിനും ആപ്പിളിനെതിരെ മറ്റൊരു പരാതിയും നൽകിയിരുന്നു. ആരോപണങ്ങളൊന്നും തങ്ങൾ അംഗീകരിക്കുന്നില്ലെന്നും വിചാരണയിൽ തങ്ങൾ സത്യം വെളിപ്പെടുത്തുമെന്നും ആപ്പിൾ പ്രതികരിച്ചു. മികച്ച തൊഴിലിടം, വേതനം, ജോലിസമയം തുടങ്ങിയ ജീവനക്കാരുടെ ആവശ്യങ്ങളെ മാനിക്കുന്നവരാണ് തങ്ങളെന്നും ആപ്പിൾ അവകാശപ്പെട്ടു.
എൻ എൽ ആർ ബിയുമായി ആപ്പിൾ ധാരണയിലെത്തിയില്ലെങ്കിൽ അടുത്ത ഫെബ്രുവരിയിൽ വിചാരണ ആരംഭിക്കും. അതിലെ ജഡ്ജിന്റെ വിധി അഞ്ചംഗ ലേബർ ബോർഡ് അവലോകനം ചെയ്യുകയും, വിധിക്കെതിരെ പിന്നീട് ഫെഡറൽ കോടതിയിൽ അപ്പീലിന് പോകാനുമാവും. 2021ൽ ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട ജന്നേകെ പാരിഷിന്റെ പരാതിയിലാണ് എൻഎൽആർബി മുന്നോട്ട് വന്നത്.
സ്ഥിരമായി റിമോട്ട് വർക്കിനും, വേതന ഇക്വിറ്റി സർവേക്കും, ലിംഗ വർഗ വിവേചനത്തിനുമെതിരെ സ്ലാക്കിലും മറ്റു സോഷ്യൽ മീഡിയ സൈറ്റുകളിലും പോസ്റ്റ് ചെയ്തതിനാണ് ആപ്പിൾ തനിക്കെതിരെ നടപടിയെടുത്തതെന്ന് പാരിഷ് പരാതിയിൽ പറയുന്നു. തൊഴിലിടങ്ങളിലാണ് പ്രധാനമായി സ്ലാക്ക് ഉപയോഗിക്കപ്പെടുന്നത്. കോവിഡ്-19ന്റെ വ്യാപനം നടന്ന സമയത്ത് വീട്ടിലിരുന്ന് തൊഴിലെടുക്കുന്ന സമയത്താണ് സ്ലാക്കിന് വലിയ പ്രചാരം ലഭിച്ചത്. മാനേജറിന്റെ അനുമതിയില്ലാതെ പുതിയ സ്ലാക്ക് ചാനലുകൾ നിർമ്മിക്കരുതെന്ന് ആപ്പിളിന് നയമുണ്ടെന്ന് എൻഎൽആർബി പറയുന്നു. നേരിട്ട് മാനേജർക്കോ അല്ലെങ്കിൽ “പീപ്പിൾ സപ്പോർട്ട്” എന്ന ഗ്രൂപ്പിലേക്കോ വേണം തൊഴിലിടങ്ങളിലെ പരാതി അറിയിക്കേണ്ടതെന്നും, സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയല്ല എന്നുമാണ് ആപ്പിളിന്റെ നയമെന്നും എൻഎൽആർബി പറഞ്ഞു.