
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ട്രംപിനും കമലക്കും തുല്യ ജനപിന്തുണയെന്ന് പുതിയ സർവേ
നവംബര്‍ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമെന്ന് പുതിയ സര്‍വേ. ന്യൂയോര്‍ക്ക് ടൈംസ് - സിയെന കോളേജ് അവസാന ഘട്ട ദേശീയ സര്‍വേ ഫലത്തിലാണ് കമലയും ട്രംപും ഒരു പോലെ 48% പിന്തുണ നേടിയിരിക്കുന്നത്.
ഹിസ്പാനിക് വിഭാഗക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനു പിന്തുണ വര്‍ധിച്ചതായാണ് സര്‍വേ ഫലം. ഹിസ്പാനിക് വിഭാഗക്കാര്‍ക്കിടയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമലയ്ക്കുണ്ടായിരുന്ന മുന്‍തൂക്കം കുറഞ്ഞതായും വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ കമലയ്ക്ക് തന്നെയാണ് പിന്തുണയെന്നും സര്‍വേയില്‍ പറയുന്നു.
ബൈഡന്റെ പകരക്കാരിയായി കമല സ്ഥാനാര്‍ത്ഥിയായെത്തിയപ്പോഴുള്ള അഭിപ്രായ സര്‍വേകളില്‍ തിരിച്ചടി നേരിട്ടിരുന്ന ട്രംപ് മുന്നേറുന്നുണ്ടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരസ്പരം വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നടത്തി ഇരുപക്ഷവും മുന്നേറുമ്പോള്‍ അഭിപ്രായ സര്‍വേകളുടെ ഫലവും മാറി മറിയുകയാണ്.