
ട്രംപ് അധികാരമേൽക്കുന്നതിന് മുമ്പ് മടങ്ങി വരണം, വിദേശ വിദ്യാർത്ഥികളോട് യുഎസിലെ സർവ്വകലാശാലകൾ
ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് മുൻപ് വിദേശ വിദ്യാർത്ഥികളോട് യുഎസിലേക്ക് മടങ്ങി വരാൻ സർവ്വകലാശാലകൾ അറിയിച്ചു. കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ കാരണമാണ് ഇത്തരമൊരു അറിയിപ്പ് സർവ്വകലാശാലകൾ നൽകിയത്. ജനുവരി 20 നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ.
ഇന്ത്യയിൽ നിന്ന് മാത്രം ഏകദേശം 3,31,602 വിദ്യാർത്ഥികളാണ് യുഎസിൽ ഉള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനം കൂടുതലാണ് ഇക്കുറി. വിദേശ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ചൈനയെ മറികടന്നാണ് ഇന്ത്യ മുന്നിലെത്തിയത്. ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണം നാല് ശതമാനത്തോളം ഇപ്രാവശ്യം കുറഞ്ഞിരുന്നു.
കൂട്ടമായി നാടുകടത്തൽ, രേഖകളില്ലാത്ത കുടിയേറ്റക്കാരെ തടവിലാക്കൽ തുടങ്ങിയ കർശനമായ കുടിയേറ്റ നടപടികൾ അധികാരമേൽക്കുന്ന ഉടനെ തന്നെ ട്രംപ് നടപ്പിലാക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പ്രധാന വാഗ്ദാനമായിരുന്നു കുടിയേറ്റ നയങ്ങളെ സംബന്ധിച്ചുള്ളത്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ പോർട്ടൽ പറയുന്നതനുസരിച്ച്, രേഖകളില്ലാതെ 400,000 ത്തിലധികം വിദ്യാർത്ഥികളാണ് നിലവിൽ ഉന്നത വിദ്യാഭാസത്തിനായി യുഎസിൽ ഉള്ളത്. വിസ ചട്ടങ്ങളും, യാത്ര നിയന്ത്രണങ്ങളിൽ മാറ്റങ്ങളും വിദ്യാഭ്യാസത്തെ തടസപ്പെടുത്തുമെന്ന ആശങ്കയിലാണ് യൂണിവേഴ്സിറ്റിയിലെ അഡ്മിനിസ്ട്രേറ്റർമാർ.