TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ്എയ്ഡ് നിലച്ചു; ഇന്ത്യയിലെ ട്രാന്‍സ്‌ജെന്റര്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

04 Mar 2025   |   1 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ ട്രാന്‍സ്‌ജെന്ററുകള്‍ക്കുള്ള ക്ലിനിക്കുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2021ല്‍ ഹൈദരാബാദിലാണ് മിത്ര് എന്ന പേരില്‍ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ ക്ലിനിക്ക് ആരംഭിച്ചത്. ഇത് ആയിരക്കണക്കിന് ട്രാന്‍സ്‌ജെന്ററുകള്‍ക്ക് എച്ച്‌ഐവി ചികിത്സയും പിന്തുണയും കൗണ്‍സിലിങ്ങും നല്‍കിയിരുന്നു.

ധനസഹായം നിലച്ചതിനെ തുടര്‍ന്ന് താനെ, പൂനെ നഗരങ്ങളിലെ രണ്ട് മിത്ര് ക്ലിനിക്കുകളും പ്രവര്‍ത്തനം നിര്‍ത്തി.

ജനുവരിയില്‍ എല്ലാ വിദേശ സഹായങ്ങളും 90 ദിവസത്തേക്ക് മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന എന്ന നിലപാടാണ് തനിക്ക് വിദേശ രാജ്യങ്ങളിലെ ചെലവുകളോടുള്ളതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. 1960കള്‍ മുതല്‍ വിദേശ രാജ്യങ്ങളിലെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് യുഎസ്എയ്ഡ് ആണ്. യുഎസ്എയ്ഡ് ഫണ്ട് മരവിപ്പിച്ചത് ദരിദ്ര, വികസ്വര രാജ്യങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു.

ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിനുള്ള മെഡിക്കല്‍ സഹായമാണ് മിത്ര് ക്ലിനിക്കുകള്‍ നിര്‍ത്തലാക്കിയതിലൂടെ അവസാനിച്ചത്.

2003ല്‍ ജോര്‍ജ് ബുഷ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് മിത്ര് ക്ലിനിക്കുകള്‍ നിലവില്‍ വന്നത്. യുഎസ്എയ്ഡിനും ഇന്ത്യാ സര്‍ക്കാരിനും ഒപ്പംചേര്‍ന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

ഈ മൂന്ന് ക്ലിനിക്കുകളും 6,000ത്തോളം പേര്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. ഇതില്‍ 6 മുതല്‍ 8 ശതമാനം വരെ എച്ച്‌ഐവി ചികിത്സയിലുള്ളവരാണ്. ഇവരെല്ലാം 30 വയസ്സിന് താഴെയുള്ളവരാണ്. ഇതില്‍ 75 മുതല്‍ 80 ശതമാനം വരെ പേര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ആദ്യമായിട്ടാണ് ലഭിക്കുന്നത്. ഒരു ക്ലിനിക്കിന് മാസം 2,50,000 രൂപ സേവനങ്ങള്‍ നല്‍കുന്നതിനായി യുഎസ്എയ്ഡില്‍ നിന്നും ലഭിച്ചിരുന്നു.






#Daily
Leave a comment