ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം
ഉത്തർപ്രദേശിലെ ബരാബങ്കിയിലെ ഹൈദർഗഡ് പ്രദേശത്തുള്ള ഔസനേശ്വർ ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ ജലാഭിഷേകത്തിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വൈദ്യുത വയർ പൊട്ടി ഒരു കൂട്ടം കുരങ്ങുകൾ ക്ഷേത്ര സമുച്ചയത്തിലെ ഒരു ടിൻ ഷെഡിൽ വീണതിനെ തുടർന്നുണ്ടായ വൈദ്യുതി പ്രവാഹം, ഷെഡിലൂടെ വേഗത്തിൽ പടർന്നാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പുണ്യമാസമായ ശ്രാവണത്തിൽ ക്ഷേത്രത്തിൽ വന്ന വലിയ ഭക്തജനക്കൂട്ടത്തെ സംഭവം പരിഭ്രാന്തിയിലാക്കി.
മുബാറക്പുര ഗ്രാമത്തിൽ നിന്നുള്ള പ്രശാന്ത് (22), 30 വയസ്സുള്ള മറ്റൊരു വ്യക്തി എന്നിവർ ത്രിവേദിഗഞ്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റെറിൽ (സിഎച്ച്സി) ചികിത്സയിലിരിക്കെ മരിച്ചുവെന്ന് വാർത്താ ഏജൻസിയായ പിടിഐ പറഞ്ഞു.
പത്ത് പേരെ ത്രിവേദിഗഞ്ച് സിഎച്ച്സിയിലേക്കും, ഗുരുതരമായ പരിക്കുകൾ കാരണം അഞ്ച് പേരെ വലിയ ആശുപത്രികളിലേക്കും മാറ്റി. പരിക്കേറ്റ 26 ഭക്തരെ ഹൈദർഗഡ് സിഎച്ച്സിയിലേക്കും കൊണ്ടുപോയി. അവരിൽ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി അയച്ചു.
ഹരിദ്വാറിലെ ഒരു ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ പടിക്കെട്ടിൽ ഞായറാഴ്ചയുണ്ടായ തിക്കിലും തിരക്കിലും 12 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു.
ഉത്തരാഖണ്ഡിലെ ഏറ്റവും തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മൻസദേവി ക്ഷേത്രത്തിലേക്കുള്ള പാതയിലെ ഉയർന്ന വോൾട്ടേജ് ഉള്ള വൈദ്യുതി കമ്പി പൊട്ടിവീണുവെന്ന അഭ്യൂഹം പരന്നതിനെത്തുടർന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് വലിയൊരു ഭക്തജനക്കൂട്ടത്തെ പരിഭ്രാന്തിയിലാഴ്ത്തിയതാണ് ദുരന്തത്തിന് കാരണം.


