TMJ
searchnav-menu
post-thumbnail

REPRESENTATIVE IMAGE: WIKI COMMONS

TMJ Daily

ചിക്കുന്‍ഗുനിയയ്‌ക്കെതിരെ വാക്‌സിന്‍; ഇക്‌സ്ചികിന് യുഎസ് അംഗീകാരം

10 Nov 2023   |   1 min Read
TMJ News Desk

ചിക്കുന്‍ഗുനിയയ്ക്കുള്ള ലോകത്തിലെ ആദ്യ വാക്‌സിന് അംഗീകാരം നല്‍കി യുഎസ് ആരോഗ്യ മന്ത്രാലയം. യൂറോപ്പിലെ വാല്‍നേവ കമ്പനി വികസിപ്പിച്ച വാക്‌സിന്‍ ഇക്‌സ്ചിക് (Ixchiq) എന്ന പേരില്‍ വിപണിയില്‍ ഇറക്കും. 18 വയസ്സ് മുതല്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ഉപയോഗിക്കാമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. 18 വയസ്സിന് മുകളിലുള്ളവര്‍ ഒറ്റ ഡോസ് വാക്‌സിന്‍ എടുത്താല്‍ മതിയാകും. 

കൊതുകുകള്‍ വഴി വ്യാപിക്കുന്ന ചിക്കുന്‍ഗുനിയയെ 'ഉയര്‍ന്നുവരുന്ന ആഗോള ആരോഗ്യ ഭീഷണി' എന്നാണ് എഫ്ഡിഎ വിശേഷിപ്പിച്ചത്. വാക്‌സിന് അംഗീകാരം ലഭിച്ചതോടെ രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം വേഗത്തിലാക്കും. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകവ്യാപകമായി 50 ലക്ഷം പേര്‍ക്കാണ് ചിക്കുന്‍ഗുനിയ ബാധിച്ചത്. വടക്കേ അമേരിക്കയില്‍ 3,500 പേരില്‍ രണ്ട് ഡോസ് വാക്‌സിന്റെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ച 1.6 ശതമാനം ആളുകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി. തലവേദന, ക്ഷീണം, പേശികളിലും സന്ധികളിലും വേദന, പനി, ഓക്കാനം തുടങ്ങിയ അസ്വസ്ഥതകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ചിക്കുന്‍ഗുനിയ വൈറസ് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാനിടയുണ്ട്. പ്രത്യേകിച്ചും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലുമാണ് വൈറസിന്റെ പ്രവര്‍ത്തനം ദോഷകരമായി ബാധിക്കുക'യെന്ന് മുതിര്‍ന്ന എഫ്ഡിഎ ഉദ്യോഗസ്ഥന്‍ പീറ്റര്‍ മാര്‍ക്‌സ് പറഞ്ഞു. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപഉഷ്ണമേഖലാ പ്രദേശങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും അമേരിക്കയുടെ ഭാഗങ്ങളിലുമാണ് ചിക്കുന്‍ഗുനിയ കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ രോഗം മറ്റ് പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണെന്ന് എഫ്ഡിഎ അറിയിച്ചു. 

ചിക്കുന്‍ഗുനിയ

ഈഡിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് സാധാരണയായി രോഗകാരി. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലും ചിരട്ടകളിലും മറ്റും ശേഖരിക്കപ്പെടുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകള്‍ പ്രജനനം നടത്തുക. പകല്‍ സമയങ്ങളിലാണ് ഇവ മനുഷ്യരെ കടിക്കുന്നത്. 

ശരീരത്തിലെ ചെറുതും വലുതുമായ നിരവധി സന്ധികളെ ഒരേസമയം ബാധിക്കുന്ന രോഗമാണ് ഇത്. പേശികളെ ശക്തമായി ബാധിക്കുന്ന വേദന സാധാരണമായി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അപ്രത്യക്ഷമാകുമെങ്കിലും കുട്ടികളിലും പ്രായമായവരിലും മാസങ്ങളോളം നീണ്ടുനില്‍ക്കും. 

ശക്തമായ പനി, സന്ധിവേദന, ചര്‍മത്തിലുണ്ടാകുന്ന ചുവന്നപാടുകള്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ആല്‍ഫാ വൈറസുകളാണ് രോഗകാരികളാകുന്നത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.


#Daily
Leave a comment