
വയലാര്‍ സാഹിത്യ പുരസ്‌കാരം അശോകന്‍ ചരുവിലിന്
ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം അശോകന്‍ ചരുവിലിന്റെ 'കാട്ടൂര്‍ കടവ്' എന്ന നോവലിന്. 48-ാമത് വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്.
വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണ് പുരസ്‌കാരം നല്‍കുന്നത്.
ബെന്യാമിന്‍, പ്രഫ. കെ.എസ്. രവികുമാര്‍, ഗ്രേസി ടീച്ചര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാർഡിന് അർഹമായ കൃതി തിരഞ്ഞെടുത്തത്. കേരളത്തിന്റെ രാഷ്ട്രീയ മനസിന്റെ ആഖ്യാനമാണ് 'കാട്ടൂര്‍കടവ്' എന്ന നോവലെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.
അവാർഡ് നൽകുന്ന വർഷത്തിന്റെ തൊട്ടുമുമ്പുള്ള ഡിസംബർ 31 കൊണ്ടവസാനിക്കുന്ന തുടർച്ചയായ അഞ്ചു വർഷങ്ങൾക്കുള്ളിൽ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തിരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്കാണ് പുരസ്‌കാരം ലഭിച്ചത്. 'ജീവിതം ഒരു പെന്‍ഡുലം' എന്ന ആത്മകഥയ്ക്കായിരുന്നു പുരസ്‌കാരം.