TMJ
searchnav-menu
post-thumbnail

TMJ Daily

വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോണ്‍സാലസ് രാഷ്ട്രീയ അഭയം തേടി സ്‌പെയിനില്‍ 

09 Sep 2024   |   2 min Read
TMJ News Desk

വെനസ്വേലയില്‍ അടുത്തിടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന എഡ്മുണ്ടോ ഗോണ്‍സാലസ് പലായനം ചെയ്ത് സ്‌പെയിനില്‍ രാഷ്ട്രീയ അഭയം തേടി.  
എഡ്മുണ്ടോ ഗോണ്‍സാലസിനെ വഹിച്ചുകൊണ്ടുള്ള സ്പാനിഷ് എയര്‍ഫോഴ്‌സ് വിമാനം മാഡ്രിഡിലെ ടോറെജോണ്‍ എയര്‍ബേസില്‍ ഇറങ്ങി. അവിടെ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കുമെന്നാണ് വാര്‍ത്ത. 

നിലവിലെ പ്രസിഡന്റ് നിക്കോളാസ് മദുറോ മൂന്നാം തവണയും അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുടെ പലായനം. വെനസ്വേലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു എഡ്മുണ്ടോ ഗോണ്‍സാലസ്. ജൂലൈയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ പ്രതിപക്ഷം അംഗീകരിക്കാതെ തര്‍ക്കം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മദുറോ അദ്ദേഹത്തിനെതിരെ അറസ്റ്റിന് വാറണ്ട് പുറപ്പെടുവിച്ചു. 

ഗൂഢാലോചനയ്ക്കും വ്യാജരേഖകള്‍ ചമച്ചതിനും മറ്റ് 'ഗുരുതരമായ കുറ്റകൃത്യങ്ങള്‍' ആരോപിച്ച് വെനസ്വേലന്‍ അധികൃതര്‍ എഡ്മുണ്ടോ ഗോണ്‍സാലസിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ്  75 കാരനായ ഗൊണ്‍സാലസ് നാടുവിട്ടത്. ഗോണ്‍സാലസ് 'അഴികള്‍ക്ക് പിന്നില്‍' ആയിരിക്കുമെന്ന പ്രമുഖ ഭരണപക്ഷ രാഷ്ട്രീയക്കാരുടെ പ്രസ്താവനകളെത്തുടര്‍ന്ന് അറസ്റ്റ് ഭയന്ന് ജൂലൈ 30 മുതല്‍ അദ്ദേഹം ഒളിവിലായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ പ്രധാന പ്രതിപക്ഷ സഖ്യം അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെ ഗോണ്‍സാലസ് അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നില്ല. 

പ്രതിപക്ഷ നേതാവായ മച്ചാദോ  93% വോട്ടുകളോടെ ഓപ്പണ്‍ പ്രൈമറി വിജയിച്ചു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് അവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. മച്ചാദോയ്ക്ക് പിന്നാലെ മറ്റൊരു പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കും വിലക്ക് നേരിടേണ്ടി വന്നു.  തുടര്‍ന്ന് പ്രതിപക്ഷം ഒരു ബദല്‍ സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കുകയായിരുന്നു.

ഗോണ്‍സാലസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു എന്നതിനുള്ള  തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെടുകയും വിശദമായ വോട്ടിങ് കണക്കുകള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു, ഇത് ഗോണ്‍സാലസ്, മദുറോയെ വ്യക്തമായ  ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു എന്ന വാദമാണ് മുന്നോട്ട് വെക്കുന്നത്. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുപോലും വെനസ്വേലയുടെ തിരഞ്ഞെടുപ്പ് സംവിധാനം വോട്ടിങ് കണക്കുകള്‍ പ്രസിദ്ധീകരിച്ചില്ല.

'തന്റെ സ്വാതന്ത്ര്യവും  ജീവനും ധാര്‍മ്മികതയും സംരക്ഷിക്കാന്‍' ആണ് ഗോണ്‍സാലസ് പലായനം ചെയ്തതെന്ന് വെനസ്വേലന്‍ പ്രതിപക്ഷ  നേതാവ് മരിയ കൊറിന മച്ചാഡോ പറഞ്ഞു.
തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് മദുറോയുടെ ഭരണകൂടം 'ക്രൂരമായ അടിച്ചമര്‍ത്തല്‍' ആണ് അഴിച്ചുവിട്ടതെന്ന് അവര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലത്തെ ഈ മേഖലയിലെ വിവിധ രാജ്യങ്ങള്‍ ചോദ്യം ചെയ്തിരുന്നു. കാരക്കാസിലെ സ്പാനിഷ് എംബസിയില്‍ 'സ്വമേധയാ' അഭയം തേടിയതിനെ തുടര്‍ന്ന് വെനസ്വേല ഗോണ്‍സാലസിന്റ സുരക്ഷിത യാത്രയ്ക്ക് സമ്മതിച്ചതായി മദുറോയുടെ ഡെപ്യൂട്ടി പറഞ്ഞു.


#Daily
Leave a comment