
വെഞ്ഞാറമൂട് കൂട്ടക്കൊല: സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് മൊഴി
കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല നടത്താന്‍ കാരണം സാമ്പത്തിക ബാധ്യതയാണെന്ന് അഫാന്‍ പൊലീസിന് മൊഴി നല്‍കിയതായി മാധ്യമങ്ങള്‍. എന്നാല്‍ വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാനെ പൊലീസ് ഔദ്യോഗികമായി ചോദ്യം ചെയ്തിട്ടില്ല. ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഡോക്ടറുടെ അനുവാദം തേടിയിട്ടുണ്ട്.
ഡോക്ടര്‍ അനുമതി നല്‍കിയാല്‍ പ്രതിയെ ഇന്ന് തന്നെ ആശുപത്രിയില്‍വച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്. അഫാന്റെ അറസ്റ്റും താമസിയാതെ പൊലീസ് രേഖപ്പെടുത്തും. ആരോഗ്യ സ്ഥിതി അനുസരിച്ച് ആശുപത്രിയില്‍ നിന്നും വിടുതല്‍ ലഭിച്ചില്ലെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
അഫാന്‍ മയക്കുമരുന്ന് അടിമയാണോ എന്ന് അറിയാന്‍ രക്ത പരിശോധന പൊലീസ് നടത്തുന്നുണ്ട്. കൂട്ടക്കൊലപാതകം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സ്വന്തം സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണം കണ്ടെത്താന്‍ പ്രതി ശ്രമിച്ചിരുന്നുവെന്നും വിലയിരുത്തലുണ്ട്.
പ്രതി ഒറ്റയ്ക്കാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലീസ് കരുതുന്നു. സിസിടിവി ദൃശ്യങ്ങളുടേയും പ്രാഥമിക അന്വേഷണത്തിന്റേയും അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്.
ഇന്നലെ പകല്‍ പല സമയത്ത് മൂന്ന് വീടുകളിലായിട്ടാണ് അനിയന്‍ അടക്കം ബന്ധുക്കളായ നാല് പേരെയും പെണ്‍സുഹൃത്തിനേയും അഫാന്‍ കൊലപ്പെടുത്തിയത്. കല്ലറ, പുല്ലമ്പാറ, പേരുമല എന്നിവിടങ്ങളിലായിട്ടാണ് ഇയാള്‍ കൊലപാതകം നടത്തിയത്. കൃത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം വൈകുന്നേരം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. സ്റ്റേഷനില്‍ വച്ചാണ് അഫാന്‍ വിഷം കഴിച്ചത്. അഫാന്‍ കൊല്ലാന്‍ ശ്രമിച്ച ഉമ്മ ഷെമി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
ആദ്യം കൊലപ്പെടുത്തിയത് ഉമ്മൂമ്മയെ ആണെന്നും മാല കവര്‍ന്നുവെന്നും അഫാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഉമ്മൂമ്മ സല്‍മാ ബീവിയെ (95) കൂടാതെ സ്വന്തം സഹോദരന്‍ അഫ്‌സാന്‍ (13), പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി ഫര്‍സാന (22) എന്നിവരാണ് കൊല്ലപ്പെട്ടത്.
പേരുമലയിലെ അഫാന്റെ വീട്ടില്‍നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലാണ് സല്‍മാ ബീവി താമസിച്ചിരുന്നത്. പിതൃസഹോദരന്‍ വസിച്ചിരുന്നത് പേരുമലയില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ അകലെയും.
അഫാന്‍ വെഞ്ഞാറമൂട് ഭാഗത്തുനിന്നും കല്ലറയിലെ വീട്ടിലേക്ക് ഉച്ചയ്ക്ക് 12.30ന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സല്‍മാബീവിയെ വധിച്ചശേഷമാണ് ലത്തീഫിനേയും ഭാര്യയേയും കൊലപ്പെടുത്തിയത്. ഇതിനുശേഷമാണ് വീട്ടിലെത്തി ഉമ്മയെ ആക്രമിക്കുകയും സഹോദരനെയും പെണ്‍സുഹൃത്തിനേയും കൊലപ്പെടുത്തിയതെന്ന് പൊലീസിന് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുണ്ട്.
വെഞ്ഞാറമൂട്ടിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും ആഭരണം പിന്നീട് പണയം വയ്ക്കാന്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം ആ പണം ഉപയോഗിച്ച് ചുറ്റിക വാങ്ങി. ആ ചുറ്റിക ഉപയോഗിച്ചാണ് സല്‍മയെ കൊലപ്പെടുത്തിയത്. അവരുടെ മാല കവര്‍ന്നശേഷം അത് പണമിടപാട് സ്ഥാപനത്തിന് നല്‍കി.
ഗള്‍ഫിലുള്ള അഫാന്റെ പിതാവിന് കടബാധ്യതയുണ്ടെന്നും യാത്രാ വിലക്ക് നേരിടുന്ന അദ്ദേഹത്തിന് നാട്ടിലേക്ക് വരാന്‍ കഴിയില്ലെന്നും ഡി കെ മുരളി എംഎല്‍എ പറഞ്ഞു. ഈ ബാധ്യത തീര്‍ക്കാന്‍ അഫാന്‍ സഹായം തേടിയിട്ട് ബന്ധുക്കള്‍ സഹായിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
അഫാന്‍ അക്രമവാസനയുളള ആളായിരുന്നില്ലെന്ന് എംഎല്‍എ പറഞ്ഞു. അഫാന്‍ മദ്യപിക്കുമായിരുന്നു. ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിച്ചതായാണ് വിവരം. മാതാവ് ഷെമിയുമായി അഫാന്‍ വഴക്ക് കൂടാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞുവെന്നും എംഎല്‍എ പറഞ്ഞു.
അഫാന്റെ പിതാവ് റഹീമിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും എംഎല്‍എ പറഞ്ഞു. ബിസിനസ് പൊളിഞ്ഞു. കൂടാതെ കേസ് ഉളളതിനാല്‍ യാത്രാ നിരോധനം ഉണ്ടെന്നും അതിനാല്‍ നാട്ടിലേക്ക് വരാന്‍ കഴിയില്ലെന്ന് റഹീം പറഞ്ഞുവെന്ന് എംഎല്‍എ വെളിപ്പെടുത്തി. റഹീമിനെ തിരികെ കൊണ്ടുവരാന്‍ മലയാളി അസോസിയേഷന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചിട്ടുണ്ടെന്നും ഡി കെ മുരളി പറഞ്ഞു.
ഷെമി സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല. അവര്‍ മൊഴി നല്‍കാന്‍ പറ്റുന്ന സാഹചര്യത്തിലല്ലെന്നും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ഡി കെ മുരളി പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണോ എന്നത് പൊലീസ് പരിശോധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമയമെടുത്താണ് ഓരോ കൊലപാതകവും പ്രതി നടത്തിയത്. ഇതൊന്നും പ്രതിയുടെ മനസിന് മാറ്റമുണ്ടാക്കിയിട്ടില്ല. അഫാന്‍ ആരും അറിയാതെ ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കേണ്ടതാണെന്നും ഡി കെ മുരളി കൂട്ടിച്ചേര്‍ത്തു.
സ്‌കൂളില്‍ നിന്ന് തിരിച്ച് എത്തിയപ്പോഴാണ് അനിയന്‍ അഫ്സാനെ അഫാന്‍ കൊലപ്പെടുത്തിയത്. ഫര്‍സാനയുടെ വീട്ടുകാരുടെ അവസ്ഥ വലിയ കഷ്ടമാണെന്നും അഫാന്റേയും ഫര്‍സാനയുടേയും പ്രണയത്തെകുറിച്ച് നാട്ടുകാര്‍ക്ക് ഒന്നും അറിയില്ലെന്നും എംഎല്‍എ പറഞ്ഞു. ഒരു പ്രൊഫഷണല്‍ കില്ലര്‍ ചെയ്യുന്നതുപോലെയാണ് അഫാന്‍ കൊല നടത്തിയത്. ഇങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് ഇരുപത്തിമൂന്നുകാരന്‍ മാറുക എന്നത് പഠന വിഷയമാക്കേണ്ടതാണെന്നും ഡി കെ മുരളി പറഞ്ഞു.