നടിയെ ആക്രമിച്ച കേസിലെ വിധി 11 മണിക്ക് ശേഷം
നടിയെ ആക്രമിച്ച കേസിലെ വിധി ഇന്ന് 11 മണിക്ക് ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രസ്താവിക്കും. പത്ത് പ്രതികളുള്ള കേസിൽ പൾസർ സുനി ഒന്നാം പ്രതിയും, നടൻ ദിലീപ് എട്ടാം പ്രതിയുമാണ്. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
കൂട്ടം ചേർന്നുള്ള ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീക്കെതിരായ ആക്രമണം, സ്ത്രീക്കെതിരെ ബലപ്രയോഗം, ക്രിമിനൽ ബലപ്രയോഗം, ബലം പ്രയോഗിച്ച് തടവിൽ വയ്ക്കൽ, ക്രിമിനൽ ഭീഷണി, ക്രിമിനൽ ഗൂഢാലോചന, വ്യക്തിയുടെ സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് നേരെ ചുമത്തിയിട്ടുള്ളത്. എട്ട് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്. പ്രതികളിൽ പലർക്കും ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാം.
ദിലീപ്, പൾസർ സുനി തുടങ്ങിയ പ്രതികൾ ഇതിനോടകം കോടതിയിൽ എത്തിയിട്ടുണ്ട്. വിധി കേൾക്കാൻ അതിജീവിത കോടതിയിൽ എത്തില്ല എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എറണാകുളം സെൻട്രൽ എസി രാജ് കുമാർ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ കോടതി പരിസരത്തുണ്ട്. പൊതുജനങ്ങളുടെ അടക്കം തിരക്ക് കോടതി പരിസരത്തുണ്ടാകുമെന്നുള്ള നിഗമനത്തിലാണ് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകർക്കും കോടതി പരിസരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


