
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; ചൈൽഡ് പോണോഗ്രഫി എന്ന് ഉപയോഗിക്കരുതെന്നും സുപ്രീം കോടതി
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം ആണെന്ന് സുപ്രീം കോടതി. ഏതെങ്കിലും തരത്തില്‍ നേട്ടമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നു എന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കുട്ടികളുടെ അശ്ലീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ശിശുക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന രണ്ട് സർക്കാരിതര സംഘടനകൾ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ വിധി പ്രഖ്യാപിച്ചത്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അത് പൊലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരമാണെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി.
ചൈല്‍ഡ് പോണോഗ്രാഫി എന്ന പദം ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി.
ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്സ്പ്ളോയിറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം നിയമത്തിൽ കൊണ്ടുവരണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.