
എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം
എ.ഡി.ജി.പി എം. ആര്‍ അജിത്കുമാറിനെതിരെയും മുന്‍ മലപ്പുറം എസ്.പി എസ്. സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം. പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഡിജിപിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എം ആര്‍ അജിത് കുമാറിനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് അന്വേഷണം തുടങ്ങിയതോടെ എംആര്‍അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായി.
അന്വേഷിക്കുക ഇക്കാര്യങ്ങൾ
- മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് വളപ്പിലെ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തിയതിലെ ക്രമക്കേട്
- ഓൺലൈൻ ചാനലുടമ ഷാജൻ സ്കറിയക്കെതിരായ കേസിൽ അജിത്കുമാറിന്റെ പേരിൽ ഉയർന്ന കൈക്കൂലി ആരോപണം
- സ്വർണ്ണം പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട് അജിത് കുമാർ, സുജിത് ദാസ്, മലപ്പുറത്തെ ഡാൻസാഫ് അംഗങ്ങൾ എന്നിവരുടെ പേരിൽ ഉയർന്ന ആരോപണം
- കോടികൾ ചെലവഴിച്ച് കവടിയാറിലെ വീട് നിർമ്മാണം
- അജിത് കുമാർ, സുജിത് ദാസ്, ഡാൻസാഫ് അംഗങ്ങൾ എന്നിവരുടെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം.
അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും. പ്രത്യേക അന്വേഷണ സംഘം ഐജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായിരിക്കും. കേസെടുക്കാതെയുള്ള പ്രാഥമിക പരിശോധനയാണ് ആദ്യ ഘട്ടത്തില്‍ നടക്കുക.


