.jpg)
നിയമലംഘനം: സന്ദേശമയക്കൽ പ്ലാറ്റ്‌ഫോമായ 'ഡിസ്കോഡ്'നെ ബ്ലോക്ക് ചെയ്ത് റഷ്യ
റഷ്യൻ നിയമം ലംഘിച്ചതിന് സന്ദേശമയക്കൽ പ്ലാറ്റ്‌ഫോമായ ഡിസ്‌കോഡിനെ റഷ്യയുടെ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ ബ്ലോക്ക് ചെയ്‌തു. നിയമവിരുദ്ധമെന്ന് ആരോപിക്കപ്പെടുന്ന ഉള്ളടക്കങ്ങൾ മാറ്റാത്തതുകൊണ്ടാണ് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സാമൂഹ്യ പ്ലാറ്റ്‌ഫോമായ ഡിസ്കോഡിനെ റഷ്യ ബ്ലോക്ക് ചെയ്തത്. കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജീസ്, മാസ് മീഡിയ എന്നിവയുടെ മേൽനോട്ടത്തിനായുള്ള റഷ്യൻ ഫെഡറൽ, നിയമങ്ങൾ ലംഘിച്ചതിനാണ് ബ്ലോക്ക് ചെയ്തതെന്ന് ടാസ് വാർത്താ ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
തീവ്രവാദ സേവനങ്ങൾക്കായി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് തടയുന്നതിനായുള്ള നിയമം പാലിക്കാതിരിക്കൽ, അവ ചെയ്യുവാനായി പൗരന്മാരെ റിക്രൂട്ട് ചെയ്യൽ, ലഹരി മരുന്ന് വിൽപ്പന, നിയമവിരുദ്ധമായ വിവരങ്ങൾ പോസ്റ്റുചെയ്യൽ എന്നിവ തടയുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന റഷ്യൻ നിയമങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ് ഡിസ്കോഡിനെതിരെ നടപടി സ്വീകരിച്ചത്.
നിയമവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം നീക്കം ചെയ്യാൻ റഷ്യ ഒരുപാട് വർഷങ്ങളായി വിദേശ സാങ്കേതിക പ്ലാറ്റ്ഫോമുകളോട് പറയുന്നുണ്ട്. കമ്പനികൾ അത് പാലിക്കാതിരുന്നാൽ ചെറുതും വലുതുമായ തുകകൾ പിഴയായി ഈടാക്കുന്നുണ്ട്. നിരോധിത ഉള്ളടക്കം നീക്കം ചെയ്യാത്തതിൽ ഡിസ്കോഡിന് റഷ്യ നേരത്തെ 3.5 മില്യൺ റൂബിൾ (36,150 ഡോളർ) പിഴ ചുമത്തിയിരുന്നു.