TMJ
searchnav-menu
post-thumbnail

TMJ Daily

വിഴിഞ്ഞം വരുമാനം: 20 ശതമാനം നല്‍കണമെന്ന് കേന്ദ്രം

09 Dec 2024   |   1 min Read
TMJ News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന് തുറമുഖത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം നല്‍കണമെന്ന് കേന്ദ്രം. വിജിഎഫ് അനുവദിച്ചിട്ടുള്ള ഒരു പദ്ധതിയിലും ഇതുവരെ തിരിച്ചടവ് ഒരു നിബന്ധനയാക്കിട്ടില്ല. അതില്‍ നിന്നും വ്യതിയാനമാണ് വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റേത്.

817.80 കോടി രൂപയാണ് കേന്ദ്രം വിജിഎഫ് ആയി കേരളത്തിന് നല്‍കേണ്ടത്. ഈ തുക ലഭിക്കണമെങ്കില്‍ വിജിഎഫ് സംസ്ഥാനം നെറ്റ് പ്രസന്റ് മൂല്യത്തെ (എന്‍പിവി) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. ഈ തുക സംസ്ഥാനം തിരിച്ചടയ്ക്കുമ്പോള്‍ കേന്ദ്രത്തിന് 10000- 12000 കോടി രൂപ വരെ ലഭിക്കും. പലിശയില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിക്കുമ്പോഴാണ് ഇത്രയും തുക തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുള്ളത്.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പ് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയാണ് വിഴിഞ്ഞത്തിന് 817.80 കോടി രൂപ വിജിഎഫ് ആയി നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. ഈ തുക വിഴിഞ്ഞം വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനകം ജിഎസ്ടി വിഹിതമായി കേന്ദ്ര സര്‍ക്കാരിന് ലഭിക്കും.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി ഇനങ്ങളില്‍ ലഭിക്കുന്ന വരുമാനത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രം ഗ്രാന്റ് നല്‍കുന്നുണ്ട്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രം നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ സമീപനം വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനെ ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



#Daily
Leave a comment