
വഖഫ് സ്വത്ത്; തൽസ്ഥിതിയിൽ മാറ്റമുണ്ടാവില്ല: കേന്ദ്രം
വഖഫ് സ്വത്തിന്റെ ഇപ്പോഴത്തെ നിലയിൽ ഒരു മാറ്റവും വരില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. ഒരാഴ്ചക്കുള്ളിൽ വഖഫ് ഭേദഗതി നിയമത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി അറിയിച്ചു. ഈ ഒരാഴ്ചക്കുള്ളിൽ സെൻട്രൽ കൗൺസിലിലേക്കോ വഖഫ് ബോർഡിലേക്കോ ഒരു നിയമനവും നടത്തില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയിൽ വഖഫ് വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്ന് കേന്ദ്രം അറിയിച്ചു.
സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിയമം സ്റ്റേ ചെയ്യരുതെന്നാണ് ആവശ്യപ്പെട്ടത്. ജനങ്ങളുടെ ആവശ്യം കേട്ടതിന് ശേഷമാണ് നിയമം രൂപീകരിച്ചതെന്നും, സ്റ്റേയുടെ കാര്യത്തിൽ വിശദമായ വാദം ആവശ്യമാണെന്നും, നേരിട്ട് പരോക്ഷമായോ നിയമം സ്റ്റേ ചെയ്യാൻ പാടില്ലെന്നും കോടതിയിൽ മേത്ത പറഞ്ഞു.
നിലവിലെ സ്ഥിതിയിൽ മാറ്റമുണ്ടാവരുതെന്നാണ് സുപ്രീം കോടതി കൈക്കൊണ്ട നിലപാട്. സ്റ്റേ ആവശ്യമില്ലെന്നും, ഇപ്പോഴത്തെ അവസ്ഥ മാറരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


