
വയനാട് ദുരന്തബാധിതരുടെ വായ്പ്പ എഴുതിത്തള്ളില്ല: കേന്ദ്രം
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോടുള്ള അവഗണന തുടർന്ന് കേന്ദ്ര സർക്കാർ. ദുരന്തബാധിതരുടെ ബാങ്ക് വായ്‌പ്പ എഴുതി തള്ളാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലെന്ന ന്യായം മുന്നോട്ട് വെച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ദുരന്ത നിവാരണ നിയമത്തിലെ വായ്പ്പ എഴുതി തള്ളാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാരം കേന്ദ്ര സർക്കാർ എടുത്ത് കളഞ്ഞതിനാൽ വായ്പ്പ എഴുതി തള്ളാൻ സാധിക്കില്ല എന്നും, അതിന്മേലുള്ള തീരുമാനം ബാങ്കുകളാണ് എടുക്കേണ്ടതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
2024 ജൂലൈ 29നായിരുന്നു മുണ്ടക്കൈ,ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടിയത്.മുന്നൂറിലധികം ആളുകൾ മരണപ്പെട്ട സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ ഈ ആവശ്യം തള്ളിയിരുന്നു. തുടർന്ന് ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് 2162.5 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും നൽകിയത് വെറും 260.50 കോടി മാത്രമായിരുന്നു.


