TMJ
searchnav-menu
post-thumbnail

TMJ Daily

വാര്‍ത്തയ്ക്ക് പിന്നില്‍ ഞങ്ങളല്ല, അപ്പുറത്ത് നില്‍ക്കുന്ന ഒരാളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ഞങ്ങളില്ലെന്ന് വി ഡി സതീശന്‍

02 Dec 2024   |   2 min Read
TMJ News Desk

വൈദ്യുതി ബോര്‍ഡിലെ കെടുകാര്യസ്ഥതയുടെ ഫലമാണ് മൂന്നാമത്തെ തവണ വൈദ്യുതി നിരക്ക്  കൂട്ടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016-ല്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് 45000 കോടിയായി മാറി. കയ്യില്‍ പണമില്ലാത്ത സര്‍ക്കാരാണ് അനര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. ശമ്പളം കൈപ്പറ്റുന്നതിനൊപ്പം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നത് ഗുരുതര കുറ്റകൃത്യമാണ്. അത്തരക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളില്‍ മൂന്ന് വര്‍ഷം മുന്‍പ് സ്ഥിര നിയമനം കിട്ടിയ അധ്യാപകരെ ദിവസ വേതനക്കാരാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സര്‍ക്കാരാണ് ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി യുഡിഎഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. എല്‍ഡിഎഫില്‍ നില്‍ക്കുന്ന ജോസ് കെ. മാണിയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. വാര്‍ത്തയ്ക്ക് പിന്നില്‍ ഞങ്ങളല്ല. അപ്പുറത്ത് നില്‍ക്കുന്ന ഒരാളുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചരണം ഞങ്ങള്‍ നടത്തില്ല. ചര്‍ച്ച നടത്തേണ്ട ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടായാല്‍ അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

മന്ത്രിയായിരുന്നപ്പോള്‍ നീതിപൂര്‍വമായി പെരുമാറിയിരുന്ന ആളായിരുന്നു ജി. സുധാകരന്‍. അദ്ദേഹത്തിനോട് ഞങ്ങള്‍ക്കൊക്കെ ആദരവും സ്നേഹവും ബഹുമാനവുമുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അസ്തിത്വത്തെയോ പാര്‍ട്ടി കൂറിനെയോ ഞങ്ങള്‍ ആരും ചോദ്യം ചെയ്യില്ല. കെ.സി വേണുഗോപാലും ജി സുധാകരനും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ട്. അവരുടെ കൂടിക്കാഴ്ചയെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മില്‍ നടക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. സിപിഎമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുകയാണെന്ന് പറഞ്ഞത് പ്രതിപക്ഷമാണ്. സിപിഎം തകര്‍ച്ചയിലേക്കാണ് പോകുന്നത്. പക്ഷെ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര പ്രശ്നങ്ങളാണ്. അതേക്കുറിച്ച് ഞങ്ങള്‍ പ്രതികരിക്കുന്നതില്‍ അനൗചിത്യമുണ്ട്. പാര്‍ട്ടിയുടെ മുകളില്‍ നടക്കുന്ന കാര്യങ്ങളില്‍ നല്ല കമ്മ്യൂണിസ്റ്റുകാര്‍ സംതൃപ്തരല്ലെന്നും നല്ല കമ്മ്യൂണിസ്റ്റുകള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ഞങ്ങള്‍ക്ക് വോട്ട് ചെയ്തവരാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട് എടുക്കുന്ന പ്രസ്ഥാനമാണ് യുഡിഎഫ്. ആ നിലപാടില്‍ ആകൃഷ്ടരായി ആരെങ്കിലും വന്നാല്‍ അവരെ പാര്‍ട്ടിയിലേക്ക് എടുക്കുന്നതിനെ കുറിച്ച് ആലോചിക്കാം. ഏതെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്ക് പിന്നാലെ നടന്ന് അവരെ കോണ്‍ഗ്രസിലേക്കോ യുഡിഎഫിലേക്കോ കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കില്ല. അത്തരത്തില്‍ ധാരാളം പേര്‍ കോണ്‍ഗ്രസിലേക്ക് വരുന്നുണ്ട്. ഉദയംപേരൂരില്‍ 73 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേതാക്കള്‍ മാത്രമല്ല പ്രവര്‍ത്തകര്‍ ഉള്‍പ്പെടയുള്ളവര്‍ കോണ്‍ഗ്രസിലേക്ക് വരുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.


 

#Daily
Leave a comment